കുഞ്ഞ് വെള്ളത്തിൽ വീണു; അലറി വിളിച്ചിട്ടും കോവിഡ് പേടിച്ച് ആരും എത്തിയില്ല

പെരുമ്പിലാവ് ∙ മകൻ ശുചിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ തല കീഴായി കിടക്കുന്നത് കണ്ട മാതാപിതാക്കൾ ആശുപത്രിയിലെത്തിക്കാൻ സഹായത്തിനായി അലമുറയിട്ടു കരഞ്ഞെങ്കിലും ആരും സഹായത്തിനെത്തിയില്ലെന്നു പരാതി. വീട്ടിലെ അംഗം കോവിഡ് രോഗത്തിനു ചികിത്സയിലായതും വീട്ടുകാർ ക്വാറന്റീനിൽ ആയതാണ് നാട്ടുകാരെ വീട്ടിൽ എത്തുന്നതിൽ നിന്നും പിന്തിരിപ്പിച്ചത്.
തൊട്ടടുത്ത് റോയൽ ഡെന്റൽ കോളജിൽ ക്വാറന്റീനിൽ കഴിഞ്ഞിരുന്ന ഉപ്പൂപ്പ എത്തിയാണ് കുട്ടിയെ ആശുപത്രിയിൽ കൊണ്ടു പോകാൻ ശ്രമം നടത്തിയത്. ഇദ്ദേഹം വിളിച്ചതിനെ തുടർന്ന് പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ നിന്നും ആംബുലൻസ് എത്തി. ആശുപത്രിയിൽ എത്തുമ്പോഴേക്കും കുട്ടി മരിച്ചിരുന്നു.
ക്വാറന്റീനിലുള്ള ആളുകൾ എത്തിയതിനെ തുടർന്ന് ആശുപത്രിയിലെ അത്യാഹിത വിഭാഗം പ്രവർത്തിച്ചിരുന്ന മുറികൾ അടച്ചു. അണു നശീകരണം കഴിയും വരെ അത്യാഹിത വിഭാഗം മറ്റൊരു സ്ഥലത്തേക്കു മാറ്റി. കുട്ടിയെ നോക്കിയ ഡോക്ടറെയും 3 നഴ്സുമാരെയും താൽക്കാലികമായി നിരീക്ഷണത്തിലാക്കിയതായും ആശുപത്രി അധികൃതർ പറഞ്ഞു. കുട്ടിയുടെ സ്രവം പരിശോധിച്ച ഫലം ലഭിച്ചതിനു ശേഷം മറ്റു നടപടികൾ സ്വീകരിക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
News from Manorama







