സ്വകാര്യ ബസുകൾക്ക് അധിക നിരക്ക് ഈടാക്കാമെന്ന വിധിക്ക് സ്റ്റേ; സർക്കാരിന്റെ അപ്പീൽ അംഗീകരിച്ച് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ ബസുകൾക്ക് ടിക്കറ്റ് ചാർജ്ജായി അധിക നിരക്ക് ഈടാക്കാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ച് വിധി ഹൈക്കോടതി സ്റ്റേ ചെയ്തു. സർക്കാരിന്റെ അപ്പീലിലാണ് നടപടി. കൂട്ടിയ ബസ് ചാർജ് കുറച്ച സർക്കാർ നടപടി ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തിരുന്നു. സ്വകാര്യ ബസ് ഉടമകളുടെ ഹർജിയിലായിരുന്നു ഈ നടപടി. ഇതിന് പിന്നാലെയാണ് സർക്കാർ അപ്പീൽ നൽകിയത്. ഈ സിംഗിൾ ബെഞ്ച് വിധി ഹൈക്കോടതി സ്റ്റേ ചെയ്തു.
സ്വകാര്യ ബസുകൾക്കും കെഎസ്ആർടിസിക്കും അധിക നിരക്ക് ഈടാക്കാമെന്നായിരുന്നു കഴിഞ്ഞ ദിവസം സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. ലോക്ക്ഡൗൺ കാലാവധി അവസാനിക്കുന്നതുവരെ ഉയർന്ന നിരക്ക് തുടരാമെന്നും സാമൂഹിക അകലം പാലിച്ചുകൊണ്ട് ബസിൽ യാത്രക്കാരെ കൊണ്ടുപോവണമെന്നും കോടതി നിർദേശിച്ചിരുന്നു.
നിലവിലെ സ്ഥിതിയിൽ വലിയ സാമ്പത്തിക നഷ്ടം നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫോറമായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ സോഷ്യൽ ഡിസ്റ്റൻസിങ് പാലിക്കാതെ മുഴുവൻ യാത്രക്കാർക്കും അനുമതി നൽകിയ സാഹചര്യത്തിൽ ബസ് ചാർജ് കൂട്ടേണ്ട സാഹചര്യമില്ലെന്ന് സർക്കാർ കോടതിയെ അറിയിക്കുകയായിരുന്നു.







