Kerala

പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയെയും കര്‍ണാടകയെയും പിന്നിലാക്കി കേരളം; ന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തതിലൂടെ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തി. ശനിയാഴ്ച 11,755 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ മുന്നിലുണ്ടായിരുന്ന മഹാരാഷ്ട്രയെയും കര്‍ണാടകയെയും പിന്നിലാക്കിയാണ് കേരളത്തില്‍ രോഗികളുടെ എണ്ണം ഉയരുന്നത്. മഹാരാഷ്ട്രയില്‍ 11,416 പേര്‍ക്കും കര്‍ണാടകയില്‍ 10,517 പേര്‍ക്കുമാണ് ഇന്നലെ രോഗം പിടിപെട്ടത്. 

കേരളത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത 2.77 ലക്ഷത്തിലേറെ കേസുകളില്‍ 1.82 ലക്ഷത്തിലേറെ പേരാണ് രോഗമുക്തരായത്. 95,918 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. ആക്ടീവ് കേസുകളില്‍ മഹാരാഷ്ട്രയ്ക്കും കര്‍ണാടകയ്ക്കും പിന്നില്‍ മൂന്നാം സ്ഥാനത്താണ് കേരളം. മഹാരാഷ്ട്രയില്‍ 2.21 ലക്ഷത്തിലേറെയാണ് ആക്ടീവ് കേസുകള്‍. ഇന്നലെ 26,440 പേര്‍ രോഗമുക്തരായത് മഹാരാഷ്ട്രയിലെ ആക്ടീവ് കേസുകളില്‍ കുറവുണ്ടാക്കിയിട്ടുണ്ട്.

ഡല്‍ഹി, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളും കേരളത്തിന് പുറകിലാണ്. 2,866 പേര്‍ക്കാണ് ഡല്‍ഹിയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടില്‍ 5,242 പേര്‍ക്കും ആന്ധ്രയില്‍ 5,653 പേര്‍ക്കും കോവിഡ് ബാധിച്ചിട്ടുണ്ട്. കേരളത്തില്‍ ഇന്നലെ പരിശോധിച്ചത് 66,228 സാംപിളുകളാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.7 ശതമാനമായി ഉയര്‍ന്നു. പരിശോധനയില്‍ പോസിറ്റീവാകുന്നവരുടെ നിരക്ക് ഉയരുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

കര്‍ണാടകയില്‍ 1.20 ലക്ഷത്തിലേറെയാണ് ആക്ടീവ് കേസുകള്‍. ആകെ രോഗബാധിതര്‍ ഏഴു ലക്ഷം പിന്നിട്ടു. 1,12,770 ടെസ്റ്റുകളാണ് സംസ്ഥാനത്ത് ഇന്നലെ നടത്തിയതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കോവിഡ് മരണങ്ങളില്‍ രാജ്യത്ത് ഏറെ മുന്നിലുള്ള മഹാരാഷ്ട്രയില്‍ ഇതുവരെ രേഖപ്പെടുത്തിയത് 40,040 മരണങ്ങളാണ്. ഇതില്‍ 308 മരണവും ഇന്നലെ സ്ഥിരീകരിച്ചത്. 2.27 ലക്ഷത്തിലേറെ കേസുകള്‍ ഇതുവരെ കണ്ടെത്തിയ മുംബൈ നഗരത്തില്‍ 9,391 പേര്‍ രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്.

ഇന്നലെ ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ച നഗരം ബംഗളൂരുവാണ്. അവസാന 24 മണിക്കൂറില്‍ 4,563 പേര്‍ക്കു കൂടി ബംഗളൂരുവില്‍ രോഗം കണ്ടെത്തി. 2.76 ലക്ഷത്തിലേറെയാണ് ബംഗളൂരുവിലെ മൊത്തം കേസുകള്‍. 3,320 പേര്‍ ഇവിടെ മരിച്ചിട്ടുണ്ട്. ഇന്നലെ 30 പേര്‍ നഗരത്തില്‍ മരിച്ചു. 64,911 ആക്ടീവ് കേസുകളാണ് ബംഗളൂരുവിലുള്ളത്. കര്‍ണാടകയിലെ മൊത്തം മരണസംഖ്യ 9,891 ആണ്. ഇതില്‍ 102 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തത് ഇന്നലെയാണ്.

ഒക്ടോബര്‍, നവംബര്‍ മാസങ്ങള്‍ കേരളത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ 978 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. മാസ്‌ക് ധരിക്കാതെ 10 ശതമാനം ആളുകള്‍ പുറത്തിറങ്ങുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ മാസങ്ങളില്‍ കൂടുതല്‍ ഫലപ്രദമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ മരണനിരക്ക് വര്‍ധിക്കുമെന്നാണ് സര്‍ക്കാര്‍ ഭയക്കുന്നത്. നിലവില്‍ പതിനായിരത്തിലധികമാണ് പ്രതിദിന കൊവിഡ് ബാധ. പരിശോധന വര്‍ധിച്ചാല്‍ അത് വീണ്ടും വര്‍ധിക്കും. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളില്‍ നില്‍ക്കുന്നത് കേസുകളുടെ എണ്ണം ഇനിയും ഉയരുമെന്നതിന്റെ സൂചനയാണ്.

തൊട്ടടുത്ത സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്നതും സംസ്ഥാനത്തെ സംബന്ധിച്ച് ഗൗരവമായ പ്രശ്‌നമാണ്. കര്‍ണ്ണാടകത്തില്‍ 6,66,000 കേസുകളും തമിഴ്‌നാട്ടില്‍ 6,35,000 കേസുകളും ആണ് ഇതുവരെ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. രണ്ടു സംസ്ഥാനങ്ങളിലും മരണസംഖ്യയും പതിനായിരത്തോട് അടുത്തു. ജനസാന്ദ്രതയുടെ തോത് കര്‍ണാടകയേക്കാളും തമിഴ്‌നാടിനേക്കാളും കേരളത്തില്‍ അധികമായത് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിക്കുമെന്നും ആരോഗ്യവകുപ്പ് കരുതുന്നു. കര്‍ണ്ണാടകയുടെ ജനസാന്ദ്രത 319 ഉം തമിഴ്‌നാടിന്റെ ജനസാന്ദ്രത 555ഉം ആണെങ്കില്‍ കേരളത്തിന്റെ ജനസാന്ദ്രത 859 ആണ്. കൊവിഡ് വ്യാപനം വൈകിപ്പിച്ചതുകൊണ്ട് കേരളത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള സമയം ലഭിച്ചിരുന്നു. ഇതും കൊവിഡ് മൂലമുള്ള മരണം കുറയ്ക്കാന്‍ സഹായിച്ചുവെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു.

Related Articles

Leave a Reply

Back to top button