മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ക്വാറന്റീന് നിര്‍ബന്ധം

തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കാൻ സർക്കാർ നടപടി തുടങ്ങി. മുഖാവരണം ഉപയോഗിക്കാത്തവർക്കും കൃത്യമായി ധരിക്കാത്തവർക്കും സാമൂഹിക അകലം പാലിക്കാത്തവർക്കുമെതിരേ കർശനനടപടിയെടുക്കാൻ പോലീസിന് നിർദേശം. സാമൂഹിക അകലം പാലിക്കാതെയുള്ള കൂട്ടംചേരൽ അനുവദിക്കില്ല. കടകൾ, വാണിജ്യസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നില്ലെങ്കിൽ കർശനനടപടിയുണ്ടാകും. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് വ്യാഴാഴ്ച 236 കേസെടുത്തു. 57 പേരെ അറസ്റ്റുചെയ്തു. നാല് വാഹനം പിടിച്ചെടുത്തു. മുഖാവരണം ധരിക്കാത്തതിന് 862 പേർക്ക് പിഴചുമത്തി.
മറ്റു സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്കു വരുന്നവർ ഏഴുദിവസത്തിൽ കൂടുതൽ കഴിയുന്നുണ്ടെങ്കിൽ ആദ്യ ഏഴുദിവസം ക്വാറന്റീനിൽ കഴിയണം. എട്ടാംദിവസം ആർ.ടി.പി.സി.ആർ. പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തണം. ഏഴുദിവസത്തിനകം മടങ്ങിപ്പോകുന്നെങ്കിൽ ക്വാറന്റീനിൽ കഴിയേണ്ടതില്ല. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും കേരളത്തിലെത്തുന്നവരുടെ കാര്യത്തിൽ നേരത്തേയുള്ള മാനദണ്ഡങ്ങളിൽ മാറ്റംവരുത്തിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് അറിയിച്ചു.
പരിശോധന കൂട്ടും
പ്രതിദിന കോവിഡ് പരിശോധന വർധിപ്പിക്കും. കഴിഞ്ഞദിവസം 33,699 ആർ.ടി.പി.സി.ആർ. പരിശോധനയുൾപ്പെടെ 60,554 പരിശോധന നടത്തി. സംസ്ഥാനത്ത് 10.76 ശതമാനം പേർക്കുമാത്രമേ കോവിഡ് വന്നുപോയിട്ടുള്ളൂവെന്നാണ് കണക്കാക്കിയിട്ടുള്ളത്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടവരും വോട്ടുചെയ്യാൻ പോയവരും പനി, ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കിൽ കോവിഡ് പരിശോധന നടത്തണം.







