മൂന്നാം ഘട്ട വാക്സീനേഷൻ: ആദ്യ മൂന്നു മണിക്കൂറിൽ റജിസ്റ്റർ ചെയ്തത് 80 ലക്ഷം പേർ

ന്യൂഡൽഹി: 18 മുതൽ 44 വയസ്സുവരെയുളള എല്ലാവർക്കും മെയ് ഒന്നുമുതൽ ആരംഭിക്കുന്ന മൂന്നാംഘട്ട വാക്സിനേഷന് വേണ്ടിയുളള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. മൂന്നുമണിക്കൂറിനുള്ളിൽ 80 ലക്ഷം പേരാണ് വാക്സിനേഷനായി രജിസ്റ്റർ ചെയ്തത്.
മെയ് ഒന്നുമുതലാണ് പതിനെട്ട് വയസ്സിനുമുകളിലുളള എല്ലാവർക്കും വാക്സിൻ വിതരണം ചെയ്യുന്നത്. നിലവിൽ 45 വയസ്സിനുമുകളിലുളള എല്ലാവർക്കും സൗജന്യമായി വാക്സിൻ വിതരണം ചെയ്യുന്നുണ്ട്.
ഇന്നു രജിസ്ട്രേഷനായി ശ്രമിച്ച നിരവധി പേർക്ക് 45 വയസ്സിന് താഴെയുളളവർക്ക് വാക്സിൻ വിതരണം ചെയ്യുന്ന ആശുപത്രികൾ കണ്ടെത്താനായില്ല. സ്ലോട്ടുകൾ ലഭിക്കുന്നത് സംസ്ഥാനത്തെയും സ്വകാര്യ ആശുപത്രികളെയും ആശ്രയിച്ചാണ് ഇരിക്കുന്നതെന്ന് ദേശീയ ആരോഗ്യ അതോറിറ്റി സിഇഒ ആർ.എസ്.ശർമ പറഞ്ഞു. സംസ്ഥാനങ്ങളും സ്വകാര്യ ആശുപത്രികളും തങ്ങളുടെ കോവിഡ് വാക്സിൻ കേന്ദ്രങ്ങളെ കുറിച്ചും വാക്സിൻ വിലയെ കുറിച്ചും ബോർഡിൽ എത്തുന്നതോടെ ജനങ്ങൾക്ക് വാക്സിൻ ബുക്ക് ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു. ചില ആശുപത്രികൾ മെയ് ഒന്നിനോ അതിന് ശേഷമോ ആയിരിക്കും ഇതുസംബന്ധിച്ച വിവരങ്ങൾ നൽകുക.
സംസ്ഥാനങ്ങൾ ഉല്പാദകർക്ക് വാക്സിൻ ഓർഡറുകൾ നൽകിക്കൊണ്ടിരിക്കുകയാണെന്നും വാക്സിൻ സംസ്ഥാനത്ത് എത്തിക്കഴിഞ്ഞാൽ സംസ്ഥാനങ്ങൾ വിവരങ്ങൾ കോവിനിൽ അപ്ഡേറ്റ് ചെയ്യും. തുടർന്ന് ജനങ്ങൾക്ക് സ്ലോട്ടുകൾ തിരഞ്ഞെടുക്കാൻ സാധിക്കുമെന്നും ശർമ പറഞ്ഞു







