മയിലമ്മയുടെ ഭൂമിയിൽ നിന്നും രണ്ടു ദിവസത്തിനകം താമസക്കാരൻ ഒഴിഞ്ഞു പോകും

താമരശ്ശേരി: ഭൂമി അന്യാതീനപ്പെട്ടതിനെ തുടർന്ന് റോഡരികിൽ അന്തിയുറങ്ങുന്ന മയിലമ്മക്ക് തന്റെ ഭൂമി രണ്ടു ദിവസത്തിനകം തിരികെ ലഭിക്കും. ഭൂമിയിൽ ഷെഡ് കെട്ടി താമസിക്കുന്ന ചന്ദ്രൻ സ്വമേധയാ ഒഴിഞ്ഞു പോകാമെന്ന് വില്ലേജ് ഓഫീസറെ അറിയിച്ചു.
വൃദ്ധ റോഡിൽ അന്തിയുറങ്ങുന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കലക്ടറുടെ നിർദ്ദേശപ്രകാരം വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിച്ചിരുന്നു.
ഇരുപതു വർഷത്തിലധികം മിച്ചഭൂമിയിൽ താമസിക്കുകയും, കൈവശരേഖ സമ്പാദിക്കുകയും ചെയ്ത മയിലമ്മ 5 വർഷം മുൻപ് കാലിനു പരിക്കുപറ്റി മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയും പിന്നീട് തന്റെ കൂടെ താമസിക്കുന്ന ബാലു ചാമിക്കൊപ്പം ഭിക്ഷാടനത്തിനായി ഊരുചുറ്റുകയും ചെയ്തു.
ഈ സമയത്താണ് തന്റെ കൂര നിലനിന്നിരുന്ന സ്ഥലത്ത് അയൽവാസിയായ ചന്ദ്രൻ ഷെഡ് കെട്ടി താമസമാക്കിയത്. മയിലമ്മ തിരികെയെത്തുംമ്പോൾ ഒഴിഞ്ഞു കൊടുക്കാമെന്ന ഉറപ്പിൻമേൽ ഷെഡ് കെട്ടാൻ മയിലമ്മയുടെ ചെറുമകൻ അനുമതി നൽകിയതായി ചന്ദ്രൻ പറഞ്ഞു. ചെറുമകൻ മണി പിന്നീട് നാടുവിട്ടു.
എന്നാൽ മയിലമ്മ മൂന്നു മാസം മുൻപ് തിരിച്ചെത്തിയിട്ടും തന്റെ ഭൂമി വിട്ടു നൽകാൻ ചന്ദ്രൻ തയ്യാറായില്ല എന്നതായിരുന്നു മയിലമ്മയുടെ പരാതി.തുടർന്ന് താമരശ്ശേരി ചുങ്കത്ത് റോഡരികിലായിരുന്നു മയിലമ്മയും, ബാലു ചാമിയും അന്തിയുറങ്ങിയത്.
ഇതു സംബന്ധിച്ച വാർത്ത ദൃശ്യ, പത്ര, ഡിജിറ്റൽ മാധ്യമങ്ങളിൽ വരികയും അധികാരികൾ ഇടപെടുകയുമായിരുന്നു. മിച്ചഭൂമിയിൽ കൈവശരേഖ കിട്ടിയവർക്ക് പട്ടയം നൽകാനുള്ള തീരുമാനവും സർക്കാർ കൈകൊണ്ടിട്ടുണ്ട്.
news from Majeed Thamarassery24×7 താമരശ്ശേരി വാർത്തകൾ (Thamarassery varthakal)






