കണ്ണൂരിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന 18കാരൻ മരിച്ചു
കണ്ണൂരിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു. ചെന്നൈയിൽ നിന്നെത്തിയ മാടായി സ്വദേശി റിബിൻ ബാബുവാണ് (18) മരിച്ചത്. ഈ മണിക്കൂറിനുള്ളിൽ സ്ഥിരീകരിച്ച രണ്ടാമത്തെ മരണമാണിത്. കൊവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു. അതുകൊണ്ട് തന്നെ കൊവിഡ് ബാധയേറ്റ് മരണപ്പെടാനുള്ള സാധ്യത കുറവാണെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്.
21ആം തിയതി ചെന്നൈയിൽ നിന്നെത്തിയ ആളാണ് റിബിൻ. അദ്ദേഹത്തിന് മറ്റ് ചില സുഖങ്ങൾ കൂടി ഉണ്ടായിരുന്നു എന്നാണ് വിവരം. മാടായിലെ നിരീക്ഷണ കേന്ദ്രത്തിൽ താമസിച്ചു വരികയായിരുന്നു. കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും കഴിഞ്ഞ ദിവസം പനിയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് കണ്ണൂർ പരിയാരം മെഡിക്കൽ കോളജിലേക്ക് ഇദ്ദേഹത്തെ മാറ്റിയിരുന്നു. അവിടെ വെച്ച് ഇന്ന് ഉച്ചയോടെയാണ് മരണം സ്ഥിരീകരിച്ചത്. മരണ കാരണം ഹൃദയാഘാതം മൂലമാവാമെന്നാണ് ആരോഗ്യവകുപ്പിൻ്റെ പ്രാധമിക നിഗമനം. ആദ്യ പരിശോധനാഫലം നെഗറ്റീവായിരുന്നെങ്കിലും മരണം സംഭവിച്ച സാഹചര്യത്തിൽ ഒരു തവണ കൂടി സ്രവ പരിശോധന നടത്തും. അതിൻ്റെ ഫലം വന്നതിനു ശേഷം മാത്രമേ മൃതദേഹം സംസ്കരിക്കൂ.
നേരത്തെ, കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയില്‍ കഴിഞ്ഞിരുന്ന വയനാട് കൽപറ്റ സ്വദേശിനി ആമിന (53) മരണപ്പെട്ടിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ഇവർ വിദേശത്ത് നിന്ന് എത്തിയത്. അർബുദ ബാധിതയായിരുന്നു.