ഇരുവഞ്ഞിപ്പുഴയിൽ മലവെള്ളപ്പാച്ചിലിൽ കാണാതായ ടൂറിസ്റ്റ് ഗൈഡിന്റെ മൃതദേഹം കണ്ടെത്തി

തിരുവമ്പാടി : ഇരുവഞ്ഞിപ്പുഴയിൽ കാലമ്പാറ തൂക്കുപാലത്തിന് സമീപം ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടുകൂടി ഉണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ വിനോദസഞ്ചാര സംഘത്തെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കാണാതായ ഗൈഡിൻ്റെ മൃതദേഹം കണ്ടെത്തി.
മലപ്പുറം ജില്ലയിലെ കുഴിമണ്ണു പഞ്ചായത്തിലെ മുണ്ടംപറമ്പ് സ്വദേശിയായ വട്ടോളി ഷിബിലി (25) ൻ്റെ മൃതദേഹമാണ് ഇന്ന് രാവിലെ ഡാമിൻ്റെ ഭാഗത്തു നിന്നും കണ്ടെത്തിയത്.
കർണാടകയിലെ ബെംഗളൂരുവിൽ നിന്ന് എത്തിയ 11 അംഗ വിനോദസഞ്ചാര സംഘമാണ് ഇരുവഞ്ഞിപ്പുഴയുടെ തീരത്ത് സന്ദർശനം നടത്തുന്നതിനിടെ അപ്രതീക്ഷിതമായി ഉണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ടത്.
മലവെള്ളം കുത്തിയൊലിച്ചെത്തിയതോടെ സംഘത്തിലെ രണ്ട് സ്ത്രീകൾ അപകടത്തിൽ പെടുകയായിരുന്നു. ഇവരെ രക്ഷിക്കുന്നതിനിടയിലാണ് ഗൈഡിനെ കാണാതായത്.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എൻ അഹമ്മദ് റഷീദിന്റെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തിയത്. കോഴിക്കോട് നിന്നുള്ള ഫയർ ആൻഡ് റെസ്ക്യൂ സ്കൂബ ടീം പുഴയുടെ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ നടത്തുകയും, സന്നദ്ധ സംഘടനകൾ ഡ്രോൺ ഉപയോഗിച്ച് തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താൻ സാധിച്ചിരുന്നുന്നില്ല.
ഇന്നലെ തിരച്ചിലിന് കോടഞ്ചേരി, തിരുവമ്പാടി പോലീസ്, മുക്കം അഗ്നിരക്ഷാസേന, ഫയർ ആൻഡ് റെസ്ക്യൂ ടീം, കോഴിക്കോടുള്ള സ്കൂബ ടീം, റവന്യൂ വകുപ്പും,സന്നദ്ധ സംഘടനകൾ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ വൈകിട്ട് വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇന്നലെ പെയ്ത കനത്ത മഴയിൽ വീണ്ടും പുഴയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടാവുകയും തിരച്ചിൽ നിർത്തിവെക്കുകയും ചെയ്തിരുന്നു.
ഇന്ന് രാവിലെ നടത്തിയ തിരച്ചാലിൽ സിയാലിൻ്റെ ചെക്ക് ടാമിന് സമിപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്.







