സർക്കാർ ഓഫിസുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന കൂടരഞ്ഞി സ്വദേശി പിടിയിലായി

തിരുവമ്പാടി: സർക്കാർ ഓഫീസുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്നിരുന്ന കൂടരഞ്ഞി സ്വദേശിയെ തിരുവമ്പാടി പോലീസ് പിടികൂടി. കൂടരഞ്ഞി കൊന്നംതൊടിയിൽ ബിനോയ്(38) കണ്ണൂരിൽ വച്ചാണ് പിടിയിലായത്.
വിവിധ കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ച് 2021 മാർച്ച് 25ന് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പുറത്തിറങ്ങിയ പ്രതി തിരുവമ്പാടി കെ എസ് ആർ ടി സി ഓഫീസിൽ കയറി സ്റ്റേഷൻ മാസ്റ്ററുടെ മൊബൈൽ ഫോണും പേഴ്സും 4000 രൂപയും രേഖകളും മോഷ്ടിക്കുകയും ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ കണ്ണൂർ ടൗണിൽ വച്ച് പോലീസിന്റെ പിടിയിലാവുകയുമായിരുന്നു.
കെ എസ് ആർ ടി സി ഓഫീസിൽ നടത്തിയ മോഷണത്തിന് പുറമെ അന്നേ ദിവസം തന്നെ തിരുവമ്പാടി കള്ളുഷാപ്പിലും തിരുവമ്പാടിയിലെ മൊബൈൽ ഷോപ്പിലും പ്രതി മോഷണ ശ്രമം നടത്തുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. കോഴിക്കോട്, കണ്ണൂർ ജില്ലകളിലായി കോടതി, കലക്ട്രേറ്റ്, കെ എസ് ആർ ടി സി ഓഫീസ് ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളിൽ മോഷണം നടത്തിയതിന് പ്രതിക്കെതിരെ കോഴിക്കോട് ടൗൺ, തലശ്ശേരി, നടക്കാവ്, കസബ, തളിപ്പറമ്പ്, കണ്ണൂർ ടൗൺ എന്നീ സ്റ്റേഷനുകളിൽ വിവിധ കേസുകൾ നിലവിലുണ്ട്.
തിരുവമ്പാടി എസ് ഐ കുമാരൻ, സി പി ഒ അനീസ്, ജിൻസിൽ, ഡ്രൈവർ ഷിനോജ് എന്നിവരടങ്ങിയ സംഘമാണ് കണ്ണൂരിലെത്തി പ്രതിയെ പിടികൂടിയത്. പ്രതി ബിനോയിയെ സംഭവസ്ഥലത്തെത്തിച്ച് തിരുവമ്പാടി പോലീസ് തെളിവെടുപ്പ് നടത്തി.







