അരനൂറ്റാണ്ട് കഴിഞ്ഞിട്ടും, അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ മുക്കം സി.എച്ച്.സി

മുക്കം:കോവിഡ് രണ്ടാം തരംഗത്തിൽ മലയോരമേഖല വിറങ്ങലിച്ചുനിൽക്കുമ്പോൾ, അടിസ്ഥാനസൗകര്യങ്ങൾ പോലുമില്ലാതെ മുക്കം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ. ജീവനക്കാരുടെ കുറവുമൂലം എക്സ്റേ, ലാബ് യൂണിറ്റുകൾ അടച്ചു. ഇതോടെ പരിശോധനകൾക്ക് സ്വകാര്യലാബുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് രോഗികൾ. കാരശ്ശേരി, കൊടിയത്തൂർ, മുക്കം നഗരസഭ എന്നിവിടങ്ങളിലെ ഒട്ടേറെ രോഗികളാണ് ദിവസേന ഇവിടെ ചികിത്സ തേടിയെത്തുന്നത്.
ഒ.പി. പ്രവർത്തനം വൈകീട്ട് ആറുവരെ മാത്രമാണ്. ഇതിനുശേഷം എത്തുന്ന രോഗികൾ തൊട്ടടുത്ത സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടേണ്ട അവസ്ഥയാണെന്നും നാട്ടുകാർ പറഞ്ഞു. കിടത്തിച്ചികിത്സയില്ലാത്ത ഈ ആശുപത്രിയിൽ ഉച്ചയ്ക്കുശേഷം രോഗികളെ പരിശോധിക്കുന്നത് എൻ.ആർ.എച്ച്.എം. ഡോക്ടർമാരാണ്. അരനൂറ്റാണ്ടുമുമ്പാണ് മുക്കത്ത് സർക്കാർ ആശുപത്രി സ്ഥാപിച്ചത്. പ്രൈമറി ഹെൽത്ത് സെന്ററായിരുന്ന ആശുപത്രി പിന്നീട് കമ്യൂണിറ്റി ഹെൽത്ത് സെന്ററായി ഉയർത്തി. പകർച്ചവ്യാധികളും വാഹനാപകടങ്ങളും ഉണ്ടായാൽ സർക്കാർ ആശുപത്രിയിലെ ചികിത്സ ലഭ്യമാക്കണമെങ്കിൽ രോഗികളെ 30 കിലോമീറ്റർ അകലെയുള്ള കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിക്കണം. ദിവസേന ആയിരത്തോളം രോഗികളാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്.
ആംബുലൻസ് കട്ടപ്പുറത്ത്അത്യാവശ്യസേവനങ്ങൾക്കായി സന്നദ്ധസംഘടനകളുടെ മൂന്ന് ആംബുലൻസുകളാണ് നഗരസഭയ്ക്കുവേണ്ടി സർവീസ് നടത്തുന്നത്. കിലോമീറ്ററിന് നിശ്ചിതതുക നഗരസഭ നൽകണം. കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുമ്പോഴും സി.എച്ച്.സി.യുടെ ഉടമസ്ഥതയിലുള്ള ആംബുലൻസ് മൂന്നുവർഷമായി കട്ടപ്പുറത്താണ്







