അക്ഷരലോകത്തേക്ക് സൂംബാതാളത്തിൽ

കൊടിയത്തൂർ : ചെറിയ ബെല്ല് കൊടുക്കുന്നു. എല്ലാ കുട്ടികളും ഗ്രൗണ്ടിലേക്ക് വരുന്നു. ഈ സ്ട്രസ് ആകെ നീങ്ങിക്കിട്ടാൻ പറ്റുന്ന ഒരു എക്സസൈസിലേക്ക് കടക്കുന്നു. എന്താ ആ ഡാൻസിന്റെ പേര് സൂംബാ …വിദ്യാഭ്യാസമന്ത്രിയൊന്ന് ശ്രദ്ധിക്കുക, അടുത്ത അധ്യയന വർഷാരംഭത്തിൽത്തന്നെ നമുക്ക് നടപ്പാക്കിയാലെന്താ.. ഈ കുട്ടികളുടെ സ്ട്രസ് അങ്ങുപോകും’’
വിദ്യാഭ്യാസരംഗത്ത് കൊണ്ടുവരാവുന്ന മാറ്റങ്ങളെക്കുറിച്ച് കഴിഞ്ഞമാസം മുഖ്യമന്ത്രി ഒരു പരിപാടിയിൽ പറഞ്ഞ ഈ വാക്കുകൾ കേട്ടപ്പോഴേ തോട്ടുമുക്കം ജിയുപി സ്കൂളിലെ പ്രധാനാധ്യാപിക ബി. ഷെറീന മനസ്സിൽ കുറിച്ചു. ഇത് കൊള്ളാം, നടപ്പാക്കണം. പിന്നെ താമസിച്ചില്ല. പുതിയ അധ്യയനവർഷാരംഭദിനമായ തിങ്കളാഴ്ച തന്നെ നടപ്പാക്കുകയും ചെയ്തു.അങ്ങനെ സുംബാ ഡാൻസിന്റെ താളലയത്തിൽ പ്രവേശനോത്സവം കുട്ടികൾക്കും രക്ഷിതാക്കൾക്കും മാത്രമല്ല, അതിഥികൾക്കും ആനന്ദോത്സവമായി.ഉദ്ഘാടകരായായി എത്തിയ കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ്് ദിവ്യാ ഷിബുവും അതിഥികളായ പഞ്ചായത്ത് മെമ്പർമാരും ഒരേപോലെ പാട്ടിന്റെ താളത്തിൽ ചുവടുകൾവെച്ച് സുംബാ നൃത്തമാടി പ്രവേശനോത്സവം വേറിട്ടതാക്കി.
“ഒരുപക്ഷേ കേരളത്തിൽ ആദ്യദിവസം തന്നെ സുംബാ ഡാൻസ് നടപ്പാക്കിയ സ്കൂളാവുമിത്. മുഖ്യമന്ത്രിയുടെ നിർദേശം പിടിഎ അംഗങ്ങളോട് സൂചിപ്പിച്ചു. അവരുടെ പരിപൂർണ പിന്തുണയും ലഭിച്ചതോടെ പദ്ധതി നടപ്പാക്കാൻ നടപടി തുടങ്ങിയത്’’- പ്രധാനാധ്യാപിക പറഞ്ഞു. അവധിക്കാലത്തിന്റെ അവസാനദിവസങ്ങളിൽ നന്ദന ടീച്ചറുടെ നേതൃത്വത്തിൽ ഡാൻസിൽ അഭിരുചിയുള്ള ഏതാനും കുട്ടികളെ തിരഞ്ഞെടുത്ത് പരിശീലനം നൽകി.







