മലയോരമേഖലകളിൽ ഉണ്ടാകുന്ന കാട്ടാന ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്ന് കേരള കർഷക അതിജീവന സംയുക്ത സമിതി ആവശ്യപ്പെട്ടു

കോടഞ്ചേരി: ഗ്രാമപഞ്ചായത്തിലെ കൂരോട്ടുപാറ, കണ്ടപ്പഞ്ചാല്‍, വട്ടച്ചിറ, ചിപ്പിലിത്തോട്, അടക്കമുള്ള മേഖലയിൽ ഉണ്ടാകുന്ന കാട്ടാന ശല്യത്തിനെതിരെ സർക്കാർ അടിയന്തരമായി ഇടപെടൽ നടത്തണമെന്ന് കേരള കർഷക അതിജീവന സംയുക്ത സമിതി നെല്ലിപ്പൊയിൽ യൂണിറ്റ് ആവശ്യപ്പെട്ടു.
ആന, കാട്ടുപന്നി അടക്കമുള്ള വന്യമൃഗങ്ങൾ കൃഷിയിടത്തിലിറങ്ങി വർഷങ്ങളുടെ അധ്വാനഫലമായി കർഷകർ വിളയിച്ചെടുത്ത തെങ്ങ്, കപ്പ, ജാതി, കൊക്കോ അടക്കമുള്ള മുഴുവൻ കൃഷികളും ദിവസേന ഇവിടെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്.വനാതിർത്തികളിൽ സോളാർ ഫെൻസിങ് സ്ഥാപിക്കുകയും ഫോറസ്റ്റ് വാച്ചർമാരെ സ്ഥിരമായി നിയമിച്ചുകൊണ്ട് കാട്ടുമൃഗങ്ങളുടെ ശല്യത്തിൽ നിന്നും കർഷകരെയും, കൃഷിയിടങ്ങളെയും സംരക്ഷിക്കാൻ ഫോറസ്റ്റ് അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും,അല്ലാത്ത പക്ഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്വീകരിക്കുന്ന അനങ്ങാപ്പാറ നയത്തിനെതിരെ ശക്തമായ പ്രതിഷേധം നടത്തുമെന്നും സമിതി അിയിച്ചു.
കേരള കർഷക അതിജീവന സംയുക്ത സമിതി കോടഞ്ചേരി മേഖല വൈസ് ചെയർമാൻ ലൈജു അരീപ്പറമ്പിൽ യോഗം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് അഗസ്റ്റിൻ മഠത്തിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഷാജി കിഴക്കുംകരയിൽ, ജോസഫ് ആലവേലിയിൽ, സാബു മനയിൽ, മനോജ് ടി കുര്യൻ, ചാക്കോ ഓരത്ത്, രാജു ഇല്യാരത്ത് തുടങ്ങിയവർ സംസാരിച്ചു.






