Kerala

മോഷ്ടിച്ച ഹെല്‍മറ്റ് വില്‍ക്കാന്‍ പതിനഞ്ച് വയസ്സുകാരന്‍ ഓണ്‍ലൈനില്‍ പരസ്യം നല്‍കി; വാങ്ങാനെത്തിയത് യഥാര്‍ത്ഥ ഉടമകള്‍; പിന്നീട് സംഭവിച്ചത്

കൊച്ചി: മോഷ്ടിച്ച ഹെല്‍മറ്റ് വില്‍ക്കാന്‍ ഓണ്‍ലൈനില്‍ പരസ്യം നല്‍കിയ പതിനഞ്ചുകാരന് കിട്ടിയത് എട്ടിന്റെ പണി. ഒഎല്‍എക്‌സ് സൈറ്റില്‍ വില്‍പ്പനയ്ക്കായി വെച്ച ഹെല്‍മറ്റിന്റെ പരസ്യം കണ്ട് ഇത് വാങ്ങാനെത്തിയത് യഥാര്‍ത്ഥ ഉടമകളായിരുന്നു. ഹെല്‍മറ്റ് നഷ്ടപ്പെട്ടവര്‍ സൈറ്റില്‍ രണ്ടായിരം രൂപ വിലപറഞ്ഞതോടെ ഫോണ്‍ നമ്പറടക്കം നല്‍കിയതിന് ശേഷമാണ് തങ്ങളുടെ ഹെല്‍മറ്റാണെന്നും മോഷ്ടാവ് കുട്ടിയാണെന്നും തിരിച്ചറിഞ്ഞത്.

കൊച്ചിയിലെ കടമ്പ്രയാറിലാണ് സംഭവം. 5000 രൂപ വിലയുള്ള ഹെല്‍മറ്റാണ് മോഷണം പോയത്. ഒഎല്‍എക്‌സ് സൈറ്റ് വഴി ഫോണ്‍ നമ്പറിടാതെ ഓഫര്‍ വില ചോദിച്ചായിരുന്നു പതിനഞ്ച് വയസ്സുകാരന്‍ പരസ്യം നല്‍കിയത്. ഉടമകള്‍ പോലീസില്‍ അറിയിച്ചതോടെയാണ് കുട്ടി പിടിയിലായത്. ഹെല്‍മറ്റ് ഉടമയ്ക്ക് കൈമാറിയതിന് ശേഷം പോലീസ് കുട്ടിയെ താക്കീത് ചെയ്ത് വിട്ടയച്ചു.

ബൈക്കിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും കുട്ടികള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയതിന് പിന്നാലെ ഹെല്‍മറ്റ് മോഷണം പതിവായിരിക്കുകയാണ്. റോഡരുകില്‍ പാര്‍ക്ക് ചെയ്യുന്ന ബൈക്കുകളില്‍ നിന്നാണ് ഹെല്‍മറ്റ് മോഷണം പോകുന്നത്. ഹെല്‍മറ്റ് വില്‍ക്കുന്ന ഇതരസംസ്ഥാനക്കാരടക്കം മോഷണം നടത്തുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്.

Related Articles

Leave a Reply

Back to top button