Kerala

ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വച്ചാല്‍ ഇനി ക്രിമിനല്‍ കേസ്; ഡിജിപി ഉത്തരവ് പുറപ്പെടുവിച്ചു; നടപടി കോടതി നിര്‍ദേശത്തെ തുടര്‍ന്ന്

കൊച്ചി: ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് വ്യക്തമാക്കി എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും ഡിജിപി സര്‍ക്കുലര്‍ അയച്ചെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകളും കൊടിതോരണങ്ങളും സ്ഥാപിക്കുന്നതിനെതിരേ കോടതി സ്വമേധയാ പരിഗണിക്കുന്ന ഹര്‍ജി പരിഗണിക്കവെയാണ് സര്‍ക്കാര്‍ ഇക്കാര്യമറിയിച്ചത്.

ഫ്‌ളക്‌സ് ബോര്‍ഡുകള്‍ മാറ്റണമെന്നു റോഡ് സുരക്ഷാ അതോറിറ്റി ഉത്തരവിറക്കിയെന്നും സര്‍ക്കാര്‍ അറിയിച്ചു. യാത്രക്കാരുടെ ശ്രദ്ധയാകര്‍ഷിക്കുന്നതും, ഫുട്പാത്തുകള്‍ കൈയടക്കിയുള്ളതുമായ ഫ്‌ളക്‌സുകളും ഇതില്‍ ഉള്‍പ്പെടുന്നു.

അനധികൃത ബോര്‍ഡും ബാനറുകളും സ്ഥാപിക്കുന്നവര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കണം. വീഴ്ച വരുത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നും വ്യക്തമാക്കി ഡിജിപി സര്‍ക്കുലര്‍ ഇറക്കണമെന്നു ഹര്‍ജി പരിഗണിക്കവെ നേരത്തെ ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചിരുന്നു. ഇത് പ്രകാരണാണ് പോലീസ് നടപടി.

കൂടാതെ പൊതുസ്ഥലത്തെ അനധികൃത ബോര്‍ഡുകളും കൊടി തോരണങ്ങളും 15 ദിവസത്തിനുള്ളില്‍ മാറ്റാന്‍ നിര്‍ദേശിക്കണം. ഇതില്‍ വീഴ്ച വരുത്തിയാല്‍ സ്ഥാപിച്ച വ്യക്തികള്‍ക്കെതിരേ ശിക്ഷാനടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. പൊതുസ്ഥലത്ത് അനധികൃതമായി കൊടിതോരണങ്ങളും ബോര്‍ഡുകളും സ്ഥാപിക്കുന്നത് കൈയേറ്റമാണെന്നു വിലയിരുത്തി നടപടിയെടുക്കാന്‍ കഴിയും. ഒരു ലക്ഷം രൂപ വരെ പിഴയും അഞ്ചു വര്‍ഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണിതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

NEWS FROM – bignewslive.com

Related Articles

Leave a Reply

Back to top button