ചെറുവാടി-കവിലട റോഡിൽ കൈയേറ്റമെന്ന് ആക്ഷേപം

കൊടിയത്തൂർ : പ്രവൃത്തി നടക്കുന്ന ചെറുവാടി-കവിലട റോഡിൽ പലഭാഗത്തും കൈയേറ്റം നടന്നിട്ടുണ്ടെന്ന് ആക്ഷേപമുയർന്നു. ഇതിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരാൻ സർവേ നടത്തണമെന്ന് ആവശ്യവും ശക്തമായി. ഇതോടെ റോഡ് വീതികൂട്ടാനുള്ള സ്ഥലം ഏറ്റെടുക്കൽ നടപടി പ്രതിസന്ധിയിലുമായി. നിലവിൽ പ്രവൃത്തി ഒരുപാട് വൈകിയെന്ന് പരാതിയുള്ളതാണ്. ഇതുമൂലം യാത്രക്കാർ മാസങ്ങളായി കടുത്തദുരിതത്തിലുമാണ്.
മണ്ണിട്ട് സൈഡ് കെട്ടുന്ന പ്രവൃത്തി നിലവിൽ ചുള്ളിക്കാപ്പറമ്പിൽ എത്തിയപ്പോഴാണ് സർവേ നടത്തണമെന്നാവശ്യം ശക്തമായത്. വിവിധ സ്ഥാപനങ്ങളും വ്യക്തികളും റോഡ് പ്രവൃത്തിക്കായി സ്ഥലം വിട്ടുനൽകാൻ വിസമ്മതം അറിയിച്ചതോടെയാണ് റോഡിൽ ഭൂമികൈയേറ്റമുണ്ടെന്ന പരാതി ഉയർന്നത്. കൈയേറ്റം കണ്ടെത്താൻ സർവേ നടത്തണമെന്നാവശ്യപ്പെട്ട് ചെറുവാടിയിലെ ഏതാനും പൊതുപ്രവർത്തകർ സർവേ ഉദ്യോഗസ്ഥരെ സമീപിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
നിലവിൽ യാത്രാദുരിതം ദുസ്സഹമായിരിക്കെ കരാറുകാരുടെ മെല്ലപ്പോക്കിനെതിരേ വ്യാപകപ്രതിഷേധം ഉയർന്നിരുന്നു. ബന്ധപ്പെട്ടവർ സ്ഥലം ഏറ്റെടുക്കൽ നടപടി പൂർത്തീകരിച്ചില്ലെങ്കിൽ നിലവിലുള്ള സ്ഥലത്തുകൂടി റോഡ് പ്രവൃത്തി പൂർത്തീകരിക്കേണ്ടിവരുമെന്ന് കരാറുകാരും വ്യക്തമാക്കി.







