കോടഞ്ചേരി ടൗണിലെ ആദിത്യൻ മൊബൈൽസിൽ കവർച്ച നടത്തിയ പ്രതികളെ പിടികൂടി

കോടഞ്ചേരി: കോടഞ്ചേരി ടൗണിലുള്ള ആദിത്യൻ മൊബൈൽസിൽ കവർച്ച ചെയ്ത് 15 ഫോണുകൾ കവർച്ച നടത്തിയ രണ്ട് പ്രതികളെ താമരശ്ശേരി ഡി.വൈ.എസ്.പി അഷ്‌റഫ് തെങ്ങലക്കണ്ടിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.
മുക്കം മുരിങ്ങമ്പുറായി പൂവത്തിക്കൽ വീട്ടിൽ അജാസ് ( 20), മുരിങ്ങമ്പുറായി കോട്ടക്കുത്ത് വീട്ടിൽ മുഹ്സിൻ (20) എന്നിവരെയാണ് അഞ്ചാം തിയ്യതി കോടഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.
നവംബർ രണ്ടിന് പുലർച്ചെ 3 മണിക്കാണ് കോടഞ്ചേരി ടൗണിലുള്ള ആദിത്യൻ മൊബൈൽസിൽ പൂട്ട് അറുത്തു മാറ്റി ഹെൽമെറ്റ് ധരിച്ചു പ്രതികൾ അകത്തു കയറി വില്പനക്ക് വെച്ച 15 പുതിയ ഫോണുകൾ മോഷ്ടിച്ചത്.
CCTV ക്യാമറയിലേക്ക് സ്പ്രേ ചെയ്ത ശേഷമാണ് കളവ് നടത്തിയത്. ലോക്ക് മുറിക്കുന്നതിനായി ബാറ്ററിയിൽ പ്രവർത്തിക്കുന്ന ആംഗിൾ ഗ്രൈൻഡർ, ഫ്ളിപ് കാർട്ടിൽ നിന്നും 5800 രൂപക്ക് ഓൺലൈനായി വാങ്ങിയിരുന്നു മോഷണം നടത്തിയത്. പിന്നീട് അരീക്കോട്, കോയമ്പത്തൂർ, തിരൂർ, കൽപ്പറ്റ, കുന്നമംഗലം എന്നിവിടങ്ങളിലെ മൊബൈൽ ഷോപ്പുകളിൽ 7 ഫോണുകൾ പ്രതികൾ വിറ്റു.
ഇന്റർനെറ്റിൽ നിന്നും ഡൌൺലോഡ് ചെയ്തെടുത്ത കണ്ണൂർ സ്വദേശിയായ റോഷൻ എന്നാളുടെ പേരിലുള്ള വ്യാജ ഡ്രൈവിങ് ലൈസെൻസിന്റെ കോപ്പി തിരിച്ചറിയൽ രേഖയായി നൽകിയാണ് കടകളിൽ പ്രതികൾ ഫോൺ വിറ്റത്.
കിട്ടിയ പണം പ്രതികൾ വീതിച്ചെടുത്തു. കളവു നടത്തിയ 3 ഫോണുകൾ കണ്ടെടുത്തു. സാമ്പത്തിക പ്രയാസം മാറ്റുവാനാണ് കളവ് നടത്തിയതെന്ന് പ്രതികൾ മൊഴി നൽകിയതായി പോലീസ് പറഞ്ഞു. പ്രതികൾ മൊബൈൽ ഫോൺ വില്പന നടത്തുവാൻ ശ്രമിക്കുന്ന വിവരം രഹസ്യമായി ലഭിച്ചതിനെത്തുടർന്ന് ക്രൈം സ്‌ക്വാഡ് അംഗങ്ങൾ കസ്റ്റഡിയിലെടുക്കുകയായിരുന്നു, തുടർന്ന് പോലീസ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തതിനു ശേഷം അറസ്റ്റ് ചെയ്തു.
പോലീസ് പിടിക്കുമെന്ന് മനസ്സിലാക്കിയ പ്രതികൾ ബാക്കിയുള്ള 8 ഫോണുകൾ നാലാം തിയതി പ്ലാസ്റ്റിക് ചാക്കിൽ കെട്ടി ചേന്ദമംഗലൂർ പലത്തിനടിയിൽ ഇരുവഴിഞ്ഞിപുഴയിൽ എറിഞ്ഞതായി മൊഴിനൽകിയതായി പൊലീസ് പറഞ്ഞു. ആഴമേറിയ ഭാഗത്ത് പോലീസ് തിരച്ചിൽ നടത്തിയെങ്കിലും മൊബൈൽ ഫോണുകൾ കണ്ടുകിട്ടിയില്ല.
പ്രതികളെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തുടർ അന്വേഷണത്തിനായി പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങുമെന്നും പോലീസ് പറഞ്ഞു.
താമരശ്ശേരി ഡി.വൈ.എസ്.പി അഷ്‌റഫ് തെങ്ങലക്കണ്ടിയുടെ നേതൃത്വത്തിൽ കോടഞ്ചേരി ഇൻസ്‌പെക്ടർ കെ.പി പ്രവീൺ കുമാർ, എസ്.ഐ. മാരായ കെ. സി.അഭിലാഷ്, വി.പത്മനാഭൻ, സിപിഒ. ജിനേഷ് കുര്യൻ, സനൽ കുമാർ. സി.കെ, ക്രൈം സ്‌ക്വാഡ് എസ്.ഐ. മാരായ രാജീവ്ബാബു, സുരേഷ്.വി.കെ എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തിയത്.







