22 രൂപക്ക് പമ്പിലെത്തുന്ന പെട്രോളിന്റെ വില്പന വില മൂന്നിരട്ടിയിൽ അധികമാവുന്നത് എങ്ങനെ?; [24 Explainer]

ആനയെ വാങ്ങി. പക്ഷേ, ചങ്ങല വാങ്ങാൻ പണമില്ല. അതാണ് ഇപ്പോൾ സാധാരണക്കാരുടെ അവസ്ഥ. വാഹനം ഉണ്ട്. പക്ഷേ, ഇന്ധനം അടിക്കാൻ പണമില്ല. ദിവസേന വർധിക്കുന്ന ഇന്ധനവില ആളുകളെ അക്ഷരാർത്ഥത്തിൽ കൊള്ളയടിക്കുകയാണ്. ‘വില കൂടിയാൽ എന്താ പ്രശ്നം, 100 രൂപയ്ക്ക് പെട്രോളടിച്ചാൽ പോരേ?’ എന്ന ചളിയൊക്കെ ഇപ്പോൾ ഔട്ട്ഡേറ്റഡായിക്കഴിഞ്ഞു. സമരം ചെയ്യാനുള്ള ഇട പോലും നൽകാതെ ഇന്ധനവില കൂടുന്നതിനുള്ള കാരണം പോലും ജനത്തിനു മനസ്സിലാവുന്നില്ല. പമ്പിലെത്തുന്ന ഇന്ധനം മൂന്നിരട്ടിയിലധികം വിലക്കാണ് നമ്മൾ വാങ്ങുന്നത്. എന്തൊക്കെ ചാർജുകളാണ് ഇന്ധനവിലയെ സ്വാധീനിക്കുന്നത് എന്നറിയണ്ടേ? അത് ഇനി വായിക്കാം.
ഈ മാസം 16ലെ കാര്യമെടുക്കാം. അന്ന് പെട്രോൾ വില 76.99 രൂപയും ഡീസൽ വില 71.29 രൂപയുമായിരുന്നു. അന്ന് പെട്രോൾ 22.44 രൂപക്കും ഡീസൽ 23.23 രൂപയ്ക്കുമായിരുന്നു പമ്പിലെത്തിയത്. പെട്രോളിൻ്റെ ഡീലർ കമ്മീഷൻ 3.60 രൂപ. കേന്ദ്രനികുതി 32.98 രൂപ, സംസ്ഥാനത്തിനു നൽകേണ്ട നികുതി 17.97 രൂപ. ആകെ നികുതി 50.57 രൂപ. ഇത് ആകെ ഉത്പന്ന വിലയുടെ 227 ശതമാനമാണ്! ഡീസലിൻ്റെ കാര്യത്തിലാവട്ടെ, കേന്ദ്രത്തിന് 31.83 രൂപയും സംസ്ഥാനത്തിന് 13.70 രൂപയും നികുതി നൽകി. ആകെ നികുതി 45.53 രൂപ. 23.23 രൂപക്ക് പമ്പിലെത്തിയ ഡീസലിൻ്റെ നികുതി 196 ശതമാനം!
പെട്രോളിന് ഇന്ന് 5 പൈസയും ഡീസലിന് 12 പൈസയുമാണ് വർധിച്ചത്. കഴിഞ്ഞ 22 ദിവസത്തിനിടെ ഡീസലിന് 10 രൂപ 43 പൈസയാണ് കൂടിയത്. പെട്രോളിന് 9 രൂപ 23 പൈസയും വർധിച്ചു. ഇതോടെ ഇന്നത്തെ പെട്രോൾ വില ലിറ്ററിന് കൊച്ചിയിൽ 80 രൂപ 59 പൈസയായി. ഡീസലിന് 76 രൂപ 23 പൈസയായി.
news from twenty four
https://www.twentyfournews.com/2020/06/29/fuel-price-hike-explainer.html







