അനുമതിപത്രം റദ്ദാക്കിയ വനം വകുപ്പ് നടപടിയിൽ പ്രതിഷേധിച്ചു.

കോടഞ്ചേരി : കാർഷിക വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാനുള്ള വനംവകുപ്പ് ഉത്തരവുപ്രകാരം അനുമതി ലഭിച്ച കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ കർഷകൻ ജോർജ് ജോസഫ് എടപ്പാട്ട്കാവിന്റെ കാട്ടുപന്നികളെ വെടി വെക്കുവാൻ ഉള്ള അനുമതിപത്രം റദ്ദാക്കിയ വനം വകുപ്പ് നടപടിയിൽ കോടഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു.
കാട്ടുപന്നിയുടെ മൃതദേഹത്തോട് അനാദരവ് കാട്ടി എന്നുള്ള വനം വകുപ്പ് നടപടി കൃഷിക്കാരോട് ഉള്ള വെല്ലുവിളിയാണെന്നും, കാട്ടുമൃഗങ്ങൾ മനുഷ്യരെ കൊല്ലുമ്പോൾ മൗനം പാലിക്കുന്ന വനംവകുപ്പ് മനുഷ്യജീവന് വിലകൽപ്പിക്കുന്നില്ലെന്നും കമ്മിറ്റി ആരോപിച്ചു. വനംവകുപ്പിന്റെ നടപടി അടിയന്തരമായി പിൻവലിക്കണമെന്നും പ്രതിഷേധം അറിയിച്ചുകൊണ്ട് വനംവകുപ്പ് ഓഫീസിനു മുന്നിൽ നിരാഹാര സമരം നടത്താനും കമ്മിറ്റി തീരുമാനിച്ചു.
പ്രതിഷേധ യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് സണ്ണി കാപ്പാട്ട്മല അധ്യക്ഷത വഹിച്ചു. യു ഡി എഫ് ചെയർമാൻ ജോബി ഇലന്തൂർ, വിൻസന്റ് വടക്കേമുറിയിൽ, ബാബു പരാട്ട്, ഫ്രാൻസിസ് മുണ്ടാട്ടിൽ, ഷാജി വണ്ടനക്കര എന്നിവർ പങ്കെടുത്തു.






