തിരുവമ്പാടി-മറിപ്പുഴ റോഡിന് എഴുപത്തിയേഴ് കോടി രൂപയുടെ സാമ്പത്തികാനുമതി.

തിരുവമ്പാടി-പുല്ലൂരാംപാറ-മറിപ്പുഴ റോഡ് നിർമ്മാണത്തിനായി ഇന്ന് തിരുവനന്തപുരത്ത് ചേർന്ന കിഫ്ബി എക്സിക്യൂട്ടീവ് കമ്മിറ്റി എഴുപതിയേഴ് കോടി രൂപയുടെ സാമ്പത്തികാനുമതി നൽകി. 2017-18 സംസ്ഥാന ബജറ്റിൽ ഇരുപത് കോടി വകയിരുത്തിയ പ്രസ്തുത റോഡ് വിശദമായ എസ്റ്റിമേറ്റും പ്ലാനും തയ്യാറാക്കി വിവിധ തലങ്ങളിലെ പരിശോധനകൾക്കു ശേഷമാണ് കിഫ്ബിയിലുൾപ്പെടുത്തി എഴുപതിയേഴ് കോടിയുടെ ധനാനുമതി നൽകിയിരിക്കുന്നത്.
നിലവിൽ എട്ട് മീറ്റർ വീതിയുള്ള റോഡ് നാട്ടുകാർ സൗജന്യമായി വിട്ടുനൽകിയ സ്ഥലമുപയോഗിച്ചാണ് പത്ത് മീറ്റർ വീതിയിൽ എല്ലാ ആധുനിക സൗകര്യങ്ങളോടെയും നവീകരിക്കുന്നത്. നിർദ്ദിഷ്ട ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്ക പാതയുടെ കണക്ടിവിറ്റി റോഡായ തിരുവമ്പാടി-മറിപ്പുഴ റോഡ് യാഥാർഥ്യമാകുന്നതോടെ വലിയ തോതിലുള്ള വികസന സാധ്യതകളാണ് ഒരുങ്ങുന്നത്.
നാല്പത്തിരണ്ട് കലുങ്കുകൾ, കാളിയാമ്പുഴ, ഇരുമ്പകം, ആനക്കാoപൊയിൽ, മുത്തപ്പൻ പുഴ, എന്നിവിടങ്ങളിലായി നാല് ഇടത്തരം പാലങ്ങൾ, ഡ്രെയിനേജുകൾ, ജംഗ്ഷനുകളുടെ സൗന്ദര്യവത്കരണം, നടപ്പാതകൾ തുടങ്ങിയ ഉൾക്കൊള്ളുന്നതാണ് 18.265 കിലോമീറ്റർ ദൈർഘ്യം വരുന്ന ഈ പ്രവൃത്തിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കെ ആർ എഫ് ബിയിൽ നിന്നും സാങ്കേതികാനുമതി ലഭ്യമാക്കിയ ശേഷം ടെൻഡർ ചെയ്ത് ഈ വർഷം തന്നെ പ്രവൃത്തികൾ ആരംഭിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് തിരുവമ്പാടി എം എൽ എ ജോർജ് എം തോമസ് അറിയിച്ചു.






