കർഷക പ്രക്ഷോഭം വിജയം നേടി; കർഷകന് കാട്ടു പന്നിയെ വെടിവെക്കാനുള്ള അനുമതി തിരികെ നൽകി.

എം പാനൽ ലിസ്റ്റിൽ ലിസ്റ്റിൽ വീണ്ടും ഉൾപ്പെടുത്തിയിരിക്കുന്നത് ഉപാധികളോടെ
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിന് വിളകൾ നശിപ്പിക്കുന്ന കാട്ടു പന്നികളെ വെടിവെക്കാൻ ഡി എഫ് ഒ യുടെ അനുമതി ലഭിച്ചിരുന്നു.
തുടർന്ന് വെടിവെക്കാൻ എം പാനൽ അനുമതി ലഭിച്ച ജോർജ് ജോസഫ് ഇടപ്പാട്ട്കാവുങ്കൽ കഴിഞ്ഞ ശനിയാഴ്ച രാത്രി കൃഷിയിടത്തിൽ നിന്ന് ഒരാൺ പന്നിയെ വെടിവെച്ചുകൊന്നു.
ഇതിനെ തുടർന്ന് കാട്ടു പന്നിയുടെ ജഡത്തോട് അനാദരവ് കാണിച്ചു എന്നാരോപിച്ച് ഡി എഫ് ഒ കാട്ടു പന്നിയെ വേടിവെക്കാനുള്ള എം പാനൽ അനുമതി ലഭിച്ചവരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു.
ഇതിനെ തിരെ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ താമരശ്ശേരി ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തിയിരുന്നു.
കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസി ചാക്കോയുടെ അഭ്യർത്ഥനയെ തുടർന്ന് കർഷകന് എം പാനൽ അനുമതി ഉപാധികളോടെ തിരികെ നൽകി കൊണ്ട് ഡി എഫ് ഒ ഇന്നലെ ഉത്തരവായി.
ഡി എഫ് ഒ യുടെ ഉത്തരവിൽ പറയുന്നത് ഇങ്ങനെ
കോടഞ്ചേരി പഞ്ചായത്തിലെ കൂടത്തായി വില്ലേജിൽ ജോർജ് ജോസഫ് ഇടപ്പാട്ട്കാവുങ്കൽ അദ്ദേഹത്തിന്റെ തോട്ടത്തിൽ വെച്ച് ഒരാൺ പന്നിയെ വെടിവെച്ചു കൊന്നു.
തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തുന്നത് വരെയുള്ള സമയപരിധിയിൽ പന്നിയുടെ ജഡത്തോട് അനാദരവ് കാണിച്ചു. അത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു.
ഇതിനെ തുടർന്ന് ഉത്തരവുപ്രകാരം വെടി വെക്കാനുള്ള അവകാശം താൽക്കാലികമായി ഒഴിവാക്കുകയും ചെയ്തിരുന്നു.
കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ടിന്റെ അഭ്യർത്ഥനയെ തുടർന്ന് ലിസ്റ്റിൽ വീണ്ടും ഉൾപ്പെടുത്തി ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ എം രാജീവൻ ഉപാധികളോടെ ഉത്തരവിറക്കിയിരിക്കുന്നത്.
കാട്ടുപന്നിയെ വെടിവച്ചുകൊല്ലുന്ന കൃത്യം നടപ്പിലാക്കിയാൽ ഉടൻ തന്നെ ബന്ധപ്പെട്ട ഫോറസ്റ്റ് ഓഫീസറെ വിവരം അറിയിക്കണം.
മുലയൂട്ടുന്ന കാട്ടുപന്നികളെ വെടി വെക്കുന്നത് ഒഴിവാക്കേണ്ടതാണ്. കാട്ടിനുള്ളിൽ വച്ച് പന്നികളെ വെടിവെക്കാൻ പാടുള്ളതല്ല .
കാട്ടുപന്നിയെ വെടിവെക്കുന്നതുമായി ബന്ധപ്പെട്ട് അറിഞ്ഞോ അറിയാതെയോ മനുഷ്യജീവനോ, സ്വത്തിനോ സംഭവിക്കുന്ന അപായങ്ങൾക്കും നാശനഷ്ടങ്ങൾക്കും വെടിവെക്കുന്ന ആളു മാത്രമായിരിക്കും ഉത്തരവാദി.
വന്യജീവിസംരക്ഷണ നിയമം പാലിക്കാൻ ബാധ്യസ്ഥരാണെന്നും ഇതിന് വിരുദ്ധമായി പ്രവർത്തിച്ചാൽ ലിസ്റ്റിൽ നിന്നും ഒഴിവാക്കുന്നതായിരിക്കുമെന്നും ഉത്തരവിൽ പറയുന്നു.





