India

18 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യത്ത് ആദ്യമായി വാണിജ്യ മിച്ചം, കോവിഡ് ഇറക്കുമതിയെയും ബാധിച്ചു

ന്യൂഡല്‍ഹി: ലോകത്താകമാനം വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊവിഡ് രാജ്യത്തെ കയറ്റുമതിയെയും ഇറക്കുമതിയെയും ബാധിച്ചു. ജൂണില്‍ 790 മില്യണ്‍ ഡോളറിന്റെ വാണിജ്യ മിച്ചം ഇന്ത്യയില്‍ രേഖപ്പെടുത്തി. 18 വര്‍ഷത്തിനുള്ളില്‍ ആദ്യമായിട്ടാണ് രാജ്യത്ത് വാണിജ്യ മിച്ചമുണ്ടാകുന്നത്.

2002-ലാണ് ഇതിന് മുമ്പ് ഇന്ത്യയില്‍ വാണിജ്യമിച്ചം രേഖപ്പെടുത്തിയിട്ടുള്ളതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 10 മില്യണ്‍ ഡോളറിന്റെ വാണിജ്യമിച്ചമാണ് അന്ന് രേഖപ്പെടുത്തിയത്. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ക്രൂഡ് ഓയില്‍, സ്വര്‍ണം മറ്റു വ്യാവസായിക ഉത്പന്നങ്ങള്‍ എന്നിവയ്ക്കുള്ള ആഭ്യന്തര ആവശ്യം കുറഞ്ഞതിനെ തുടര്‍ന്ന് ഇറക്കുമതിയിലുണ്ടായ കുറവാണിതിന് കാരണം.

മാര്‍ച്ച് മുതല്‍ ഇന്ത്യയുടെ കയറ്റുമതിയും ഇറക്കുമതിയും ഇടിഞ്ഞു, ഇന്ത്യ-ചൈന ബന്ധം വഷളായി, ആഗോള ഡിമാന്‍ഡ് കുറയുന്നതും വിതരണ ശൃംഖലയിലെ തടസ്സങ്ങളും അടുത്ത ഏതാനും പാദങ്ങളിലും വ്യാപരത്തെ സമ്മര്‍ദ്ദത്തിലാക്കുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ഏപ്രില്‍ മുതല്‍ ഈ സാമ്പത്തിക വര്ഷം അഞ്ചു ശതമാനം വരെ ചുരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആറ് ശതമാനം വരെ വളര്‍ച്ചയുണ്ടാകുമെന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ കണക്കാക്കിയിരുന്നത്. രണ്ടു മാസത്തിലേറെ നീണ്ട ലോക്ക്ഡൗണ്‍ സാമ്പത്തിക പ്രവര്ത്തനങ്ങളേയും ഉപഭോക്തൃ ആവശ്യത്തേയും ബാധിച്ചു.

വ്യാപര ഇറക്കുമതി ജൂണില്‍ 47.59 ശതമാനം ഇടിഞ്ഞ് 21.11 ബില്യണ്‍ ഡോളറിലെത്തി. കയറ്റുമതി 12.41 ശതമാനം കുറഞ്ഞ് 21.91 ബില്യണ്‍ ഡോളറിലെത്തി. ഇത് വാണിജ്യമിച്ചത്തിലേക്ക് നയിച്ചതായും വാണിജ്യ-വ്യവസായ മന്ത്രാലയം ബുധനാഴ്ച പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

Related Articles

Leave a Reply

Back to top button