മുക്കം നഗരസഭയിൽ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ അനുമതി

മുക്കം: മുക്കം നഗരസഭയിൽ കൃഷി നശിപ്പിക്കുന്ന ശല്യക്കാരായ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ അനുമതിയായി. ഉപാധികളോടെയാണ് അനുമതി ലഭിച്ചത്. ഇത്തരത്തിൽ അനുമതി കിട്ടുന്ന ജില്ലയിലെ ആദ്യ നഗരസഭയാണ് മുക്കം. കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ ഉപാധികളോടെ വെടിവച്ചു കൊല്ലാൻ കർഷകർക്ക് അനുമതി നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് പ്രാബല്യത്തിൽ വരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. മുക്കം മണാശേരി സായ് ദുർഗ വീട്ടിൽ സി.എം. ബാലനാണ് കോഴിക്കോട് ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ ശല്യക്കാരായ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ അനുമതി നൽകിയത്. നാലു പേരുടെ പേരാണ് നഗരസഭാ കൗൺസിൽ യോഗം നിർദ്ദേശിച്ചത്. അതിൽ സി.എം. ബാലന്റെ തോക്ക് ലൈസൻസിന് മാത്രമേ കാലാവധി ഉണ്ടായിരുന്നുള്ളൂ. ഈ പശ്ചാത്തലത്തിലാണ് ഉപാധികളോടെ ഇദ്ദേഹത്തിന് അനുമതി നൽകിയത്.
കാട്ടുപന്നികളെ വെടിവയ്ക്കാൻ പോവുമ്പോഴും വെടി വച്ചതിന് ശേഷവും ഫോറസ്റ്റ് അധികൃതകരെ വിവരമറിയിക്കണമെന്നും മുലയൂട്ടുന്ന കാട്ടുപന്നികളെ പരമാവധി ഒഴിവാക്കണമെന്നും നിബന്ധനയുണ്ട്. കാട്ടുപന്നി ശല്യം രൂക്ഷമായ സ്ഥലങ്ങളിൽ മാത്രമാണ് വെടിവെക്കാൻ അനുമതിയുള്ളത്. ജഡത്തോട് അനാദരവ് കാട്ടി സമൂഹമാധ്യമങ്ങളിൽ ചിത്രം പ്രചരിപ്പിക്കരുതെന്നും വ്യവസ്ഥയുണ്ട്. അപകടകാരികളായ കാട്ടുപന്നിയെ വെടിവച്ചു കൊന്നാൽ ഇയാൾക്ക് ആയിരം രൂപ പാരിതോഷികം ലഭിക്കും.







