സംസ്ഥാനത്ത് ഇനി ആന്റിജൻ പരിശോധന മാത്രം

തിരുവനന്തപുരം: കോവിഡ് സമൂഹ വ്യാപന സാധ്യത കണ്ടെത്താൻ നടത്തുന്ന സെന്റിനൽ സർവൈലൻസ് പരിശോധനയിൽ ആന്റിജൻ പരിശോധന മതിയെന്ന് ആരോഗ്യ വകുപ്പ്.
നേരത്തെ ആന്റിജൻ പരിശോധനയ്ക്കൊപ്പം ആർടിപിസിആർ പരിശോധനയും നടത്തിയിരുന്നു. നിലവിൽ ആരോഗ്യ വകുപ്പ് കോവിഡ് പോസീറ്റീവാണോ എന്നു പരിശോധിക്കുന്നതിൽ 70 ശതമാനവും ആന്റിജൻ ടെസ്റ്റ് നടത്തിയാണ്. എന്നാൽ സെന്റിനൽ സർവൈലൻസിൽ ഇത് അഞ്ച് ശതമാനം മാത്രമാണ്. ആർടിപിസിആർ ടെസറ്റ് നടത്തിയതിനു ശേഷം മാത്രമാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുന്നത്.
സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് ഇതുവരെ 1,83,771 സ്രവ സാമ്പിളുകളാണ് പരിശോധിച്ചത്. ഈ മാസം കോവിഡിന്റെ പ്രതിദിന പരിശോധന 50,000-ൽ എത്തിക്കുകയെന്നതാണ് സർക്കാർ ലക്ഷ്യം.







