പ്രസിദ്ധമായ വിക്രം വേതാളത്തിന്റെ സൃഷ്ടാവ് ആർട്ടിസ്‌റ്റ് ശങ്കർ അന്തരിച്ചു

ന്യൂഡൽഹി: പ്രമുഖ ചിത്രകാരൻ കരത്തോളു ചന്ദ്രശേഖരൻ ശിവശങ്കരൻ (97) അന്തരിച്ചു.
‘ചന്ദമാമ ആർട്ടിസ്റ്റ് ശങ്കർ’ എന്നറിയപ്പെടുന്ന മുതിർന്ന കലാകാരൻ കുറച്ചുകാലമായി പ്രായവുമായി ബന്ധപ്പെട്ട അസുഖങ്ങളാൽ ചികിസ്തയിലായിരുന്നു.
ഇംഗ്ലീഷ് അടക്കം14 ഇന്ത്യൻ ഭാഷകളിൽ ഇറങ്ങിയിരുന്ന കുട്ടികളുടെ മാസികയായ ചന്ദമാമ (അമ്പിളി മാമൻ) യുടെ അമരക്കാരിൽ ജീവിച്ചിരിക്കുന്ന ഏക വ്യക്തിയായിരുന്നു ശങ്കർ.
അമ്പിളി അമ്മാവൻ (ചന്ദമാമ) ബാലമാസികയിലെ വിക്രമാദിത്യനും വേതാളവും ചിത്രകഥയിലെ കഥാപാത്രങ്ങൾക്ക് വരയിലൂടെ ജീവൻനൽകിയ ചിത്രകാരനാണ് ശങ്കർ.
കൂർത്തവാളുമായി വേതാളത്തെയും തോളിലേറ്റി ചുടുകാട്ടിലൂടെ നടക്കുന്ന വിക്രമാദിത്യ മഹാരാജാവിന്റെ ചിത്രമടക്കം തലമുറകളായി കുട്ടികളെ ഹരംപിടിപ്പിച്ചിരുന്ന ജീവസ്സുറ്റ ചിത്രങ്ങൾ അദ്ദേഹം വരച്ചു.
1960- കളിലാണ് അദ്ദേഹം വിക്രമാദിത്യനും വേതാളവും വരച്ചുതുടങ്ങിയത്.തമിഴ്നാട്ടിലെ ഈറോഡ് സ്വദേശിയായ അദ്ദേഹം മദ്രാസ് സ്കൂൾ ഓഫ് ആർട്സിൽ നിന്നാണ് ചിത്രകല അഭ്യസിച്ചത്. തമിഴ് മാസികയായ ‘കലൈമകളി’ലൂടെയാണ് പ്രസിദ്ധീകരണരംഗത്തെത്തുന്നത്.






