സംസ്ഥാനത്തെ ആദ്യത്തെ ഔട്ട്ഡോർ എസ്കലേറ്റർ കം ഓവർബ്രിഡ്ജ് കോഴിക്കോട് നഗരത്തിൽ; ഉദ്ഘാടനം നവംബർ ഒന്നിന്

കോഴിക്കോട് പുതിയ സ്റ്റാൻഡിന് സമീപം അന്താരാഷ്ട്ര നിലവാരത്തിൽ നിർമിച്ച എസ്കലേറ്റർ മേൽപ്പാലം നവംബർ ഒന്നിന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ ആദ്യ എസ്കലേറ്റർ മേൽപ്പാലമാണിത്.
അവസാനഘട്ട ഇലക്ട്രിക്കൽ ജോലികൾ പാലത്തിൽ പുരോഗമിക്കുകയാണ്. ഇരുഭാഗങ്ങളിലും എസ്കലേറ്ററും ലിഫ്റ്റും സ്ഥാപിക്കുകയും പടികളിൽ ഗ്രാനൈറ്റ് വിരിക്കുകയും ചെയ്തിട്ടുണ്ട്. മേൽക്കൂരയുടെയും പാലത്തിന്റെ ഭിത്തികളുടെയും പണികൾ പൂർത്തിയായി. 11.5 കോടി ചെലവിട്ട പാലത്തിന് ആറരമീറ്റർ ഉയരവും മൂന്ന് മീറ്റർ വീതിയും 25.37 മീറ്റർ നീളവുമാണുള്ളത്. ഒരേസമയം 13 പേർക്ക് ലിഫ്റ്റിലും മണിക്കൂറിൽ 11,700 പേർക്ക് എസ്കലേറ്ററിലും നടപ്പാലത്തിൽ ഒരേസമയം 300 പേർക്കും കയറാം. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് പ്രവർത്തിയുടെ നിർമാണച്ചുമതല.







