Kerala

കരിപ്പൂർ വിമാനാപകടത്തിൽ നഷ്ടപരിഹാരം 660 കോടി രൂപ; 282.49 കോടി രൂപ യാത്രക്കാരുടെ നഷ്ടപരിഹാരത്തിന്

മലപ്പുറം: സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിമാനാപകടമായ കരിപ്പൂർ വിമാനാപകടത്തിൽ 660 കോടി രൂപയുടെ നഷ്ടപരിഹാരത്തിന് തീരുമാനമായി. ഇന്ത്യൻ ഏവിയേഷൻ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ഇൻഷുറൻസ് ക്ലെയിം തുകയാണ് ഇത്. വിവിധ ഇൻഷുറൻസ് കമ്പനികളുടെ കൂട്ടായ്മയാണ് എയർ ഇന്ത്യയ്ക്ക് ഇൻഷുറൻസ് തുക നൽകേണ്ടത്.

ഇന്ത്യൻ ഇൻഷുറൻസ് കമ്പനികളും, ആഗോള ഇൻഷുറൻസ് കമ്പനികളും ചേർന്നാണ് 660 കോടി രൂപ നൽകുക. 378.83 കോടി രൂപ വിമാനത്തിനുണ്ടായ നഷ്ടം നികത്താനും, 282.49 കോടി രൂപ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാനുമാണ് ഉപയോഗിക്കുക.

പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യാ ഇൻഷൂറൻസ് കമ്പനിയാണ് വിമാനത്തിന്റെ പ്രാഥമിക ഇൻഷൂറർ. ക്ലെയിമിന്റെ ഭൂരിഭാഗവും വഹിക്കുന്നത് ആഗോള ഇൻഷൂറൻസ് കമ്പനിയാണ്. യാത്രക്കാർക്ക് നൽകേണ്ട പ്രാഥമിക നഷ്ടപരിഹാരമെന്ന നിലയ്ക്ക് മൂന്നര കോടി ന്യൂ ഇന്ത്യാ ഇൻഷൂറൻസ് നൽകിയിട്ടുണ്ട്. ബാക്കി തുക വിശദാംശങ്ങൾ പരിശോധിച്ച ശേഷം നൽകും.

ഈ വർഷം ഓഗസ്റ്റ് ഏഴിനാണ് കരിപ്പൂരിൽ ലാൻഡിങ്ങിനിടെ വിമാനം റൺവേയിൽ നിന്നും തെന്നിനീങ്ങി താഴേക്ക് പതിച്ച് അപകടം ഉണ്ടായത്. 21 പേർക്ക് അപകടത്തിൽ ജീവൻ നഷ്ടമായി. നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Related Articles

Leave a Reply

Back to top button