കാട്ടുപന്നിയെ വെടിവെക്കാനുള്ള അനുമതികാലാവധി നീട്ടി

താമരശ്ശേരി: ജനവാസകേന്ദ്രങ്ങളിലിറങ്ങി ജീവനും കൃഷിക്കും നാശനഷ്ടം വരുത്തുന്ന കാട്ടുപന്നികളെ ഉപാധികളോടെ വെടിവെച്ചുകൊല്ലാനുള്ള ഉത്തരവിന്റെ കാലാവധി സംസ്ഥാനസർക്കാർ ആറുമാസത്തേക്കുകൂടി നീട്ടി. മേയ് 18-ന് പുറപ്പെടുവിച്ചിരുന്ന ഉത്തരവിന്റെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് ബുധനാഴ്ചമുതൽ ആറുമാസത്തേക്കുകൂടി ദീർഘിപ്പിച്ച് പുതിയ ഉത്തരവിറക്കിയത്.
വനംമന്ത്രിയുടെ നിർദേശപ്രകാരം പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കഴിഞ്ഞദിവസം നൽകിയ ശുപാർശ പരിഗണിച്ച് ജോയന്റ് സെക്രട്ടറി കെ. സുരേഷ് കുമാറാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
മുലയൂട്ടുന്ന കാട്ടുപന്നിയെ വെടിവെക്കുന്നത് ഒഴിവാക്കണമെന്നത് ഉൾപ്പെടെയുള്ള കർശന ഉപാധികളോടെയാണ് കാട്ടുപന്നിയെ വെടിവെക്കാൻ വനംവകുപ്പ് തോക്ക് ലൈസൻസുള്ള കർഷകർക്ക് അനുമതി നൽകിയിരുന്നത്. ഉത്തരവ് മേയ് മാസത്തിൽ ഇറങ്ങിയെങ്കിലും പഞ്ചായത്തുകളിൽ ജനജാഗ്രതസമിതി കൂടി കാട്ടുപന്നിശല്യമുള്ള പ്രദേശം നിർണയിച്ചും തോക്ക് ലൈസൻസുള്ളവരെ കണ്ടെത്തിയും എംപാനലിലേക്ക് പട്ടിക സമർപ്പിക്കുമ്പോഴേക്കും മാസങ്ങൾ പിന്നിട്ടിരുന്നു.
സൂക്ഷ്മപരിശോധന നടത്തി ഡി.എഫ്.ഒ. തലത്തിൽ ഉത്തരവിറങ്ങാൻ പിന്നെയും സമയമെടുത്തു. ആഴ്ചകൾക്കുമുമ്പുമാത്രം കർഷകർക്ക് അനുമതി ലഭിച്ച പഞ്ചായത്തുകളുമുണ്ട്. ചൊവ്വാഴ്ച ആറുമാസക്കാലാവധി തീർന്നതോടെ ഉത്തരവ് പുതുക്കണമെന്നാവശ്യപ്പെട്ട് കർഷകസംഘടനകൾ വനംവകുപ്പിനെയും സംസ്ഥാന സർക്കാരിനെയും സമീപിക്കുകയും തുടർന്ന് നടപടിയുണ്ടാവുകയുമായിരുന്നു.
താമരശ്ശേരി, പെരുവണ്ണാമൂഴി, കുറ്റ്യാടി റേഞ്ചുകൾക്ക് കീഴിൽവരുന്ന മേഖലകളിലെ പതിന്നാല് തദ്ദേശസ്ഥാപനങ്ങളിലായി 32 പേർക്കാണ് ഡി.എഫ്.ഒ. മുഖേന വെടിവെക്കാൻ ഇതിനകം അനുമതി ലഭ്യമാക്കിയത്.
11 തദ്ദേശസ്ഥാപനങ്ങളിലായി മുപ്പതുകർഷകർക്ക് അനുമതി നൽകിയ താമരശ്ശേരി റേഞ്ചാണ് ഇക്കാര്യത്തിൽ ഏറെ മുന്നിൽ. പെരുവണ്ണാമൂഴി റേഞ്ചിനുകീഴിലെ ചക്കിട്ടപ്പാറയിലും കോട്ടൂരിലും ഒാരോ കർഷകനുവീതവും അനുമതി ലഭ്യമായി. കൂരാച്ചുണ്ടിൽ തോക്കുപയോഗത്തിന് അനുമതിയുണ്ടെങ്കിലും ലൈസൻസി നിലവിലില്ല. കുറ്റ്യാടി റേഞ്ചിനുകീഴിൽ മൂന്നുകർഷകർക്ക് ലൈസൻസുണ്ടെങ്കിലും ഇതുവരെ ആരും കാട്ടുപന്നിയെ വെടിവെക്കുന്നതിനായുള്ള അനുമതി അപേക്ഷ നൽകിയിട്ടില്ല.
നിലവിൽ തോക്ക് ലൈസൻസുള്ളവർ കുറവായതിനാൽ കാട്ടുപന്നിയെ വെടിവെച്ചുകൊല്ലുന്നത് പ്രായോഗികമല്ലെന്നാണ് കർഷകരുടെ വാദം. വന്യമൃഗ സംരക്ഷണനിയമം വകുപ്പ് 62 അനുസരിച്ച് കാട്ടുപന്നിയെ ക്ഷുദ്രജീവിപ്പട്ടികയിൽ പെടുത്തണമെന്നതാണ് കർഷകരുടെ കാലങ്ങളായുള്ള ആവശ്യം. അങ്ങനെയെങ്കിൽ തോക്കുപയോഗ അനുമതിക്ക് കാത്തുനിൽക്കാതെ കെണിവെച്ചോ മറ്റേതുവിധേനയോ കർഷകർക്ക് കൃഷിനശിപ്പിക്കാനെത്തുന്നവയെ പിടിക്കാം.
കാട്ടുപന്നിയെ വെടിവെക്കാനുള്ള അനുമതി കാലാവധി നീട്ടിയത് താത്കാലിക ആശ്വാസം മാത്രമാണെന്നും ക്ഷുദ്രജീവിപ്രഖ്യാപനംകൊണ്ട് മാത്രമേ പ്രശ്നത്തിന് ശാശ്വത പരിഹാരമാവുകയുള്ളൂവെന്നുമാണ് കർഷകർ പറയുന്നത്. തദ്ദേശസ്ഥാപനം, അനുമതി ലഭിച്ചവരുടെ എണ്ണം
കോടഞ്ചേരി -7 , പുതുപ്പാടി -5 , കട്ടിപ്പാറ -3, കൂടരഞ്ഞി -1
തിരുവമ്പാടി -1, ഓമശ്ശേരി -2 , താമരശ്ശേരി -3, കാരശ്ശേരി -2, ചാത്തമംഗലം -3, മാവൂർ -1, മുക്കം -2, കോട്ടൂർ -1 , ചക്കിട്ടപ്പാറ -1






