ജനുവരി മുപ്പത് മുതൽ നിരാഹാര സത്യാഗ്രഹമെന്ന് സംയുക്‌ത കിസാൻ മോർച്ച

ന്യൂഡൽഹി.ജനുവരി മുപ്പതിന് നിരാഹാര സത്യാഗ്രഹം നടത്തുമെന്ന് സംയുക്‌ത കിസാൻ മോർച്ച. ചെങ്കോട്ട സംഭവത്തിൽ പശ്ചാത്തപിക്കുന്നുവെന്നും ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും കിസാൻ മോർച്ച അറിയിച്ചു. കേന്ദ്രസർക്കാരിന്റെ ഗൂഢാലോചന സംബന്ധിച്ച തെളിവുകൾ പുറത്തുവിടുമെന്നും സംഘം കൂട്ടിച്ചേർത്തു.
കേന്ദ്രസർക്കാർ അവരുടെ ഏജന്റുമാരെ ഉപയോഗിച്ച് പ്രക്ഷോഭത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് സംയുക്‌ത കിസാൻ മോർച്ച ആരോപിച്ചു. അനുമതി നൽകിയ സഞ്ചാരപാതയിൽ പൊലീസ് ബാരിക്കേഡുകൾ തീർത്തു. കേന്ദ്രം അവരുടെ സുഹൃത്തുക്കളായ നടൻ ദീപ് സിദ്ദുവിനെയും കിസാൻ മസ്ദൂർ സംഘർഷ് സമിതിയെയും സമരത്തെ അപകീർത്തിപ്പെടുത്താൻ ഉപയോഗിച്ചു. ദീപ് സിദ്ദുവിനെ ബഹിഷ്‌ക്കരിക്കുമെന്നും കർഷക സംഘടന കൂട്ടിച്ചേർത്തു.
ചെങ്കോട്ടയിലേക്ക് വഴിയൊരുക്കിയത് പൊലീസാണ്. ചെങ്കോട്ടയിലെ സംഭവങ്ങൾക്ക് ഉത്തരവാദി പൊലീസാണ്. പ്രക്ഷോഭ മേഖലകളിൽ കേന്ദ്രസർക്കാർ ഇന്റർനെറ്റ് വിച്ഛേദിച്ചു. കാർഷിക നിയമങ്ങൾ പിൻവലിക്കും വരെ പ്രക്ഷോഭം തുടരുമെന്നും കിസാൻ മോർച്ച പറഞ്ഞു







