Kerala

എഥനോള്‍ ചേര്‍ത്ത പെട്രോള്‍ വില്‍പനയ്ക്ക് എത്തിച്ച ഇന്ധന കമ്പനികള്‍ക്ക് എതിരെ പെട്രോള്‍ പമ്പ് ഉടമകള്‍

ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താതെ സംസ്ഥാനത്ത് എഥനോള്‍ ചേര്‍ത്ത പെട്രോള്‍ വില്‍പനയ്ക്ക് എത്തിച്ച ഇന്ധന കമ്പനികള്‍ക്കെതിരെ പെട്രോള്‍ പമ്പ് ഉടമകള്‍ രംഗത്തെത്തി. അന്തരീക്ഷത്തിലെ ഈര്‍പ്പം പോലും എഥനോള്‍ വലിച്ചെടുക്കുന്നതിനാല്‍ വെള്ളം കലര്‍ന്ന് ഇന്ധനത്തിന്റെ ഗുണനിലവാരം കുറയുമെന്നാണ് ആരോപണം. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കഴിഞ്ഞയാഴ്ചയാണ് എഥനോള്‍ ചേര്‍ത്ത ഇന്ധനം പമ്പുകളില്‍ എത്തിച്ച് തുടങ്ങിയത്.

പമ്പുകളുടെ സംഭരണികളില്‍ ക്രമീകരണം ഏര്‍പ്പെടുത്താതെ എഥനോള്‍ ചേര്‍ത്ത പെട്രോള്‍ വില്‍പനയ്ക്ക് എത്തിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. സാധാരണ പെട്രോളിനേക്കാള്‍ എഥനോള്‍ ചേര്‍ത്ത പെട്രോളില്‍ വെള്ളം കൂടുതല്‍ കലരും. അന്തരീക്ഷത്തിലെ ഈര്‍പ്പം പോലും എഥനോള്‍ അമിതമായി വലിച്ചെടുക്കും. ഇന്ധനത്തില്‍ ജലാംശം കലര്‍ന്ന് വാഹനങ്ങള്‍ തകരാറിലാവുകയാണ്. പെട്രോള്‍ പമ്പുകളിലെ സംഭരണികള്‍ പരിശോധിച്ച് ശുചീകരണം നടത്തിയാല്‍ ഈ പ്രശ്‌നം പരിഹരിക്കാം. ഇത് ചെയ്യേണ്ടത് പെട്രോളിയം കമ്പനികളാണ്. വെള്ളം ചേര്‍ത്ത് ഇന്ധനം വിറ്റെന്ന പേരില്‍ പഴി കേള്‍ക്കുകയാണെന്ന് പമ്പ് ഉടമകള്‍ പറഞ്ഞു.

ഫോസില്‍ ഇന്ധനമായ പെട്രോളിനൊപ്പം 10% എഥനോള്‍ കൂടി ചേര്‍ത്ത് വില്‍പന നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പ്രകൃതി സൗഹൃദ ഇന്ധന സംരംഭത്തിന്റെ ഭാഗമായാണ് രണ്ടാം തലമുറ ഇന്ധനം പ്രോത്സാഹിപ്പിക്കുന്നത്. ഇന്ധന ഇറക്കുമതി ക്രമേണ കുറച്ചുകൊണ്ടുവരിക എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. വരും വര്‍ഷങ്ങളില്‍ എഥനോള്‍ അളവ് കൂട്ടാനാണ് പദ്ധതി. എന്നാല്‍ എഥനോള്‍ ചേര്‍ക്കുമ്പോഴും ഇന്ധന വില കുറയുന്നില്ല എന്ന ആരോപണവും ശക്തമാകുന്നുണ്ട്.

Related Articles

Leave a Reply

Back to top button