Kerala

തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുന്നണികള്‍

തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നലെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രചാരണം ആരംഭിക്കാന്‍ തീരുമാനിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ ദേശീയ നേതൃത്വങ്ങള്‍. സിപിഐഎം- സിപിഐ ദേശീയ നേതൃത്വങ്ങള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് പിന്നാലെ ദേശീയ നേതൃയോഗങ്ങള്‍ വിളിച്ച് പ്രചാരണത്തെ കുറിച്ച് തീരുമാനിക്കും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുടെ യോഗം ഡിസംബര്‍ അവസാനവാരം വിളിക്കും. ബിജെപിയിലും കേന്ദ്ര നേതൃത്വത്തിന്‍റെ നേരിട്ടുള്ള ഇടപെടലുണ്ടാകും.

കോണ്‍ഗ്രസ് ദേശീയ നേതൃത്വം നേരത്തെ തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നുണ്ട്. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം ഉള്ളതും മുതിര്‍ന്ന നേതാക്കള്‍ അണിനിരക്കുന്നതുമായ പട്ടിക ഇത്തവണ പ്രഖ്യാപിക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ തയ്യാറെടുപ്പ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരായിരിക്കണം എന്ന പ്രഖ്യാപനം തെരഞ്ഞെടുപ്പിന് മുന്‍പ് ഉണ്ടാകില്ല. പകരം ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും മുല്ലപ്പള്ളി രാമചന്ദ്രനെയും ഒരുമിച്ച് മത്സരരംഗത്ത് ഇറക്കാനാണ് നീക്കം. എറ്റവും വലിയ ഒറ്റകക്ഷി ആകുക എന്നതിന് പുറമേ മുന്നണിയില്‍ കൂടുതല്‍ ആധിപത്യം ഉണ്ടാകുന്ന വിധം എണ്ണം സീറ്റുകള്‍ സമാഹരിക്കുകയാണ് ലക്ഷ്യം.

സിപിഐഎം- സിപിഐ ദേശീയ നേതൃത്വങ്ങള്‍ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം സാഹചര്യങ്ങള്‍ വിലയിരുത്താന്‍ യോഗം ചേരും. തുടര്‍ന്നാകും നിയമസഭാ തെരഞ്ഞെടുപ്പിലെ ഇടത് തന്ത്രങ്ങള്‍ നിര്‍ദേശിക്കുക. ഇതിനകം തന്നെ പ്രാഥമികമായ ഒരുക്കങ്ങള്‍ സംസ്ഥാന ഘടകം നടത്തിക്കഴിഞ്ഞു എന്ന ആത്മവിശ്വാസവും ഇടത് പാര്‍ട്ടികളുടെ ദേശീയ നേതൃത്വങ്ങള്‍ക്ക് ഉണ്ട്.

ആഭ്യന്തര പാര്‍ട്ടി പ്രശ്‌നങ്ങള്‍ നേരിടുന്ന സംസ്ഥാനത്തെ പ്രചാരണം ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ മേല്‍ നോട്ടത്തിലാകും ഇത്തവണ നടക്കുക. വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബര്‍ അവസാനവാരമോ ജനുവരിയിലോ കേരളത്തില്‍ എത്തും. ശബരിമല സന്ദര്‍ശനം നടത്താനും ആലോചനയുണ്ട്.

Related Articles

Leave a Reply

Back to top button