കള്ളവോട്ടും അതിക്രമങ്ങളും വേണ്ട;ഭൂരിപക്ഷം ബൂത്തുകളും ക്യാമറക്കണ്ണിലാണ്

കള്ളവോട്ട് ചെയ്യലും മറ്റ് അതിക്രമങ്ങളും ഇത്തവണ പോളിംഗ് ബൂത്തുകളിൽ നടക്കില്ല. ബൂത്തുകളിലെ ചെറുചലനങ്ങൾ പോലും വെബ്‌കാസ്റ്റിംഗ് വഴി ജില്ലാ കേന്ദ്രങ്ങളിലെ പ്രത്യേക കൺട്രോൾ റൂമിൽ എത്തും. അത്തരത്തിൽ പഴുതടച്ച സുരക്ഷാ സംവിധാനമാണ് ഇത്തവണ ഒട്ടുമിക്ക ബൂത്തുകളിലും തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിരിക്കുന്നത്. സാധാരണനിലയിൽ പ്രശ്നബാധിത ബൂത്തുകൾ മാത്രമാണ് വെബ്‌കാസ്റ്റിംഗ് ഏർപ്പെടുത്താറുള്ളത്. എങ്കിൽ ഈ തിരഞ്ഞെടുപ്പിൽ പകുതിയിലേറെ ബൂത്തുകളിൽ അതിവേഗ ഇന്റർനെറ്റ് കണക്റ്റിവിറ്റിയും ക്യാമറ സംവിധാനവും സ്ട്രീമിംഗും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രാദേശിക കേബിൾ ടിവി ഓപ്പറേറ്റർമാരുടെ സഹായത്തോടെ ബിഎസ്എൻഎല്ലും കെല്ട്രോണും,അക്ഷയ കേന്ദ്രങ്ങളും ചേർന്നാണ് സംവിധാനം ഒരുക്കിയത്. ഉൾഗ്രാമങ്ങളിൽ പോലും കേബിൾ ടിവി ഓപ്പറേറ്റർ മാർക്കുള്ള ഒപ്ടിക്കൽ ഫൈബർ കണക്റ്റിവിറ്റി ഉപയോഗിച്ചാണ് ബിഎസ്എൻഎൽ ഇത്ര വിപുലമായി ഈ പദ്ധതി യാഥാർഥ്യമാക്കാൻ ആയത്.
സംസ്ഥാനത്ത് 20441 ബൂത്തുകളിൽ ഈ സംവിധാനം എത്തിക്കാൻ ഇതുവഴി ബിഎസ്എൻഎൽ സാധിച്ചു. മുൻകാലങ്ങളിൽ ഇതിൻറെ നാലിലൊന്ന് ബൂത്തുകളിൽ പോലും കണക്റ്റിവിറ്റി ലഭ്യമായിരുന്നില്ല. കോഴിക്കോട് ജില്ലയിൽ മാത്രം 1845 ബൂത്തുകളിൽ ആണ് വെബ്‌കാസ്റ്റിംഗ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. കേബിൾ ടിവി സാങ്കേതിക വിദഗ്ധരും ബിഎസ്എൻഎൽ കെൽട്രോൺ’ അക്ഷയ കേന്ദ്രങ്ങളിലെ ജീവനക്കാർ എന്നിവർ ദിവസങ്ങളായി ഇതിൻറെ ഒരുക്കങ്ങളിൽ ആയിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ തന്നെ മുഴുവൻ ബൂത്തുകളും സെൻട്രൽ കൺട്രോൾ സിസ്റ്റവുമായി ബന്ധിപ്പിക്കാൻ ഇവർക്ക് ആയിട്ടുണ്ട് .ഇനി വോട്ടെടുപ്പ് അവസാനിക്കും വരെ ബൂത്തുകൾ നിരീക്ഷണത്തിലാണ്







