India

ലോക്ക് ഡൗൺ ഭീതി; വൻ നഗരങ്ങളിൽ നിന്ന് അതിഥി തൊഴിലാളികളുടെ ഒഴുക്ക്, ട്രെയിൻ, ബസ് സർവീസുകളിൽ അഭൂതപൂർവമായ തിരക്ക്

മുംബൈ: കോവിഡ് കേസുകൾ കുതിച്ചുയരുന്നതിനിടെ, വീണ്ടുമൊരു അപ്രതീക്ഷിത ലോക്ക് ഡൗൺ പ്രഖ്യാപനമുണ്ടായേക്കാം എന്ന ഭീതിയിൽ അതിഥി തൊഴിലാളികൾ. ലോക്ക് ഡൗൺ പ്രഖ്യാപനം ഉണ്ടായേക്കാമെന്ന ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിൽ വിവിധ നഗരങ്ങളിൽ നിന്ന് ബിഹാറിലേക്കുള്ള ട്രെയിൻ, ബസ് സർവീസുകളിൽ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബിഹാറിൽ നിന്നുള്ള അതിഥി തൊഴിലാളികാളാണ് വീണ്ടുമൊരു അപ്രതീക്ഷിത ലോക്ക് ഡൗൺ ഉണ്ടായേക്കാമെന്ന സൂചനയുടെ അടിസ്ഥാനത്തിൽ നാട്ടിലേക്ക് തിരിച്ചത്. ഇതോടെ മുംബൈ, പൂനെ, ചണ്ഡീഗഡ്, സൂറത്ത്, ഡൽഹി എന്നിവിടങ്ങളിൽ നിന്നും ട്രെയിൻ, ബസ് മാർഗം വലിയ തോതിലുള്ള ജനങ്ങളുടെ ഒഴുക്കാണ് അനുഭവപ്പെട്ടത്. ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന മഹാരാഷ്ട്രയിൽ നിന്നാണ് തൊഴിലാളികൾ കൂടുതലായും നാടുവിടുന്നത്. ഏറ്റവും കൂടുതൽ കോവിഡ് കേസുകളുള്ള പത്ത് ജില്ലകളിൽ മുന്നിൽ മുംബൈയാണുള്ളത്.

മുംബൈ, പൂനെ ഉൾപ്പടെയുള്ള നഗരങ്ങളിൽ നിന്നും ബിഹാറിലേക്ക് പോകുന്ന ട്രെയിനുകളെല്ലാം തിങ്ങിനിറഞ്ഞിരിക്കുകയാണെന്ന് ഈസ്റ്റ് – സെൻട്രൽ റെയിൽവേ വക്താവ് രാജേഷ് കുമാർ പറഞ്ഞു. എന്നാൽ ബിഹാറിലേക്ക് മടങ്ങുന്നവരെല്ലാം അതിഥി തൊഴിലാളികളാണോ എന്ന കാര്യം വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലാളികളുടെ തിരിച്ചു വരവ് നേരിടാൻ നടപടിയാരംഭിച്ചതായി ബിഹാർ തൊഴിൽ മന്ത്രി ജിബേഷ് കുമാർ പറഞ്ഞു. തിരിച്ചെത്തുന്നവർക്കെല്ലാം കോവിഡ് ടെസ്റ്റ് നടത്തും. പ്രത്യേകിച്ചും കൂടിയ രോഗവ്യാപനമുള്ള നഗരങ്ങളിൽ നിന്ന് വരുന്നവരെ പ്രത്യേകം പരിഗണിക്കും. വേണ്ടി വന്നാൽ ക്വാറന്റെയിൻ കേന്ദ്രങ്ങൾ വീണ്ടും തുറക്കുമെന്നും മന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Back to top button