വയനാട്ടിൽ അയൽവാസി പെട്രോളൊഴിച്ചു തീ കൊളുത്തിയ വീട്ടമ്മ മരിച്ചു.

കോഴിക്കോട്: മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന മീനങ്ങാടി മുരണി കളത്തിങ്കൽ ഷംസുദ്ധീന്റെ ഭാര്യ ഉമൈബത്ത് (45) ആണ് മരണപ്പെട്ടത്.
മാർച്ച് 29-ന് യുവതിയെ സമീപവാസിയായ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.സംഭവത്തിൽ കേസെടുത്ത് അന്വേഷണമാരംഭിച്ച മീനങ്ങാടി പോലീസ് നീരോട്ടുകുടി ശ്രീകാന്ത് (35) എന്നയാൾക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്ത് പ്രതിയെ റിമാൻഡ് ചെയ്തിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ ഉമൈബത്തിനെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ച് ചികിൽസ തുടരുന്നതിനിടെയാണ് ഇന്നലെ രാത്രി 9 മണിയോടെ മരണപ്പെടുന്നത്.
മാർച്ച് 29 ന് വൈകുന്നേരം 5.30 ഓടെ മുരണി കനാൽ പാലത്തിന് സമീപത്ത് വെച്ച് ശ്രീകാന്ത് ഉമൈബത്തിന്റെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഇത് കണ്ട് കൊണ്ട് ഓടി വന്ന സമീപവാസി ബക്കറ്റിൽ എടുത്തു വെച്ച കാടിവെള്ളം ഉമൈബത്തിന്റെ ശരീരത്തിൽ ഒഴിച്ചാണ് തീ കെടുത്തിയത്.
ഉമൈബത്തിന്റെ മകൻ നൽകാനുള്ള 50 രൂപക്ക് വേണ്ടിയാണ് പ്രതി ഈ പ്രവൃത്തി ചെയ്തതെന്നാണ് പറയുന്നത്.







