പുതുപ്പാടി ഭൂമി പ്രശ്നത്തിനു പരിഹാരമായില്ല;വില്‍ക്കാനോ ബാങ്ക് വായ്പയെടുക്കാനോ സാധിക്കാതെ കര്‍ഷകര്‍ വലയുന്നു
താമരശേരി: പുതുപ്പാടി വില്ലേജിലെ സ്ഥിരതാമസക്കാരായുള്ള 4500 കര്‍ഷക കുടുംബങ്ങളെ ദുരിതത്തിലാക്കി 14 സർവേ നമ്പറുകളിലെ ഭൂമിയുടെ ക്രയവിക്രയം തടഞ്ഞ കോടതി ഉത്തരവിനെ തുടർന്ന് ഭൂമി വില്‍ക്കാനോ ബാങ്ക് വായ്പയെടുക്കാനോ സാധിക്കാതെ കര്‍ഷകര്‍ വലയുന്നു. പരിഹാരമാവശ്യപ്പെട്ട് സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി ഭൂസമരസമിതി പ്രവര്‍ത്തകരും കുഴഞ്ഞു.
1910ല്‍ നെല്ലിക്കല്‍ ജന്മികളോട് വട്ടക്കുണ്ടുങ്ങല്‍ കുടുംബം ഭൂമി പാട്ടത്തിന് എടുക്കുകയായിരുന്നു. 1930 ല്‍ പ്ലാന്റേഷനാക്കുന്നതിനു വനമായി കിടന്ന ഭൂമി 62 വര്‍ഷത്തേയ്ക്ക് മണമേല്‍ കുടുംബത്തിന് പാട്ടത്തിനു നല്കി. ഇവര്‍ ലിമിറ്റഡ് കമ്പനിയായി രജിസ്റ്റര്‍ ചെയ്ത കോട്ടനാട് പ്ലാന്റേഷനെതിരെ വട്ടക്കുണ്ടുങ്ങലുകാര് പരാതി നല്കി. പാട്ടക്കാലാലധി കഴിഞ്ഞിട്ടും ഭൂമി വിട്ടുകിട്ടാത്തതിനാലാണ് ഉമസ്ഥാവകാശമുന്നയിച്ച് പരാതി നല്‍കിയത്. എന്നാല്‍ കേസ് കോടതിയിലെത്തിയപ്പോള്‍ ഭൂമി വാങ്ങിയവരെ കക്ഷിയായി ചേര്‍ത്തില്ല. ഇതോടെ ഭൂമി വാങ്ങിയവരുടെ വാദം കേള്‍ക്കാതെ കോടതി ക്രയവിക്രയം തടയുകയായിരുന്നു.
1997-ലാണ് കോഴിക്കോട് മുന്‍സിഫ് കോടതി ഉത്തരവിറക്കിയത്. ഭൂപരിഷ്കരണ നിയമത്തിനു ശേഷം തോട്ടത്തില്‍ ജോലിചെയ്ത തൊഴിലാളികളുടെ കൂലിയ്ക്കു പകരമായും കര്‍ഷകര്‍ക്കു വിലയ്ക്കും ഭൂമി മുറിച്ചു വില്‍ക്കുകയായിരുന്നു. 1970 മുതല്‍ 1980 വരെയുള്ള കാലത്ത് 4500 കുടുംബങ്ങള്‍ക്ക് ആധാരം നല്‍കിയതാണ്. ഇതില്‍ 1500 കുടുംബങ്ങള്‍ക്ക് പട്ടയവുമുണ്ട്. എന്നാല്‍ സർവേ നമ്പറില്ലാതിരുന്നകാലത്തെ ഭൂമിയില്‍ പ്രതികളുടെ ഉടമസ്ഥതയിലുള്ള ഭൂമി സൂചിപ്പിക്കാതെ പുതുപ്പാടി വില്ലേജിലെ 14 സർവേനമ്പറുകളില്‍ ഇഞ്ചങ്ഷന് ബാധകമാക്കിയതിനാലാണ് ഇതില്‍ ഉള്‍പ്പെടാത്തവരുടെ ഭൂമിയ്ക്കും ഇത് ബാധകമായതെന്ന് ഭൂസമരസമിതി പറയുന്നു.
ഈ ഭൂമിയില്‍ ഇപ്പോള്‍ താമസിക്കുന്നത് വര്‍ഷങ്ങള്‍ക്കു മുമ്പേ വിലകൊടുത്തുവാങ്ങിയവരും എല്ലാ വിധ രേഖകളും കൈവശമുള്ളവരുമാണ്. ട്രൈബല്‍ വകുപ്പിന്റെ പുതുപ്പാടി പ്രീ മെട്രിക് ഹോസ്റ്റല്‍, ഈങ്ങാപ്പുഴ എംജിഎം ഹയര്‍സെക്കൻഡറി സ്കൂള്‍, ആച്ചി നാലു സെന്റ് കോളനി എന്നിവയും പ്രശ്നത്തില്‍പ്പെട്ട സര്‍വേ നമ്പറുകളിലാണുള്ളത്.
ഭൂമിയുടെ ക്രയവിക്രയം തടഞ്ഞതോടെ നിരവധി പാവപ്പെട്ട കുടുംബങ്ങള്‍ കടുത്ത ദുരിതത്തിലായി. വിവാഹം പോലുള്ള ആവശ്യങ്ങള്‍ക്കു സ്ഥലം വില്‍ക്കാനോ ബാങ്ക് വായ്പയെടുക്കാനോ കഴിയാത്ത അവസ്ഥയിലാണ്. 1997-ല്‍ കോടതി വിധിയായെങ്കിലും പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അത് വില്ലേജ് ഓഫീസിലെത്തിയതും പ്രാബല്യത്തില്‍ വരുന്നതും. 2018 മാര്‍ച്ചില്‍ പുതുപ്പാടി വില്ലേജ് ഓഫീസര്‍ നല്കിയ കത്തിന്റെ അടിസ്ഥാനത്തില്‍ താമരശേരി സബ് രജിസ്ട്രാര്‍ വില്ലേജിലെ 14 സര്‍വേ നമ്പറില്‍പ്പെട്ട ഭൂമിയുടെ ക്രയവിക്രയവും തടഞ്ഞു.
പുതുപ്പാടി പഞ്ചായത്തിലെ കണ്ണപ്പന്‍കുണ്ട്, ചേലോട്, കാക്കവയല്‍, കരികുളം, എന്നീ പ്രദേശങ്ങളിലെ നാലായിരത്തി അഞ്ഞൂറോളം കുടുംബങ്ങളുടെ ഭൂമിയാണ് മക്കള്‍ക്ക് വീതിച്ചു നല്‍കാന്‍പോലും സാധിക്കാതെ കുരുക്കിലായത്.