ധനരാജിന് സഹായമെത്തിക്കാനായി അണിനിരന്നത് ബൂട്ടിയയും ഐഎം വിജയനും ഉൾപ്പടെ വൻ നിര; തൊട്ടുപിന്നാലെ ഇടിഞ്ഞുവീണ് ഗ്യാലറി; നിരവധി പേർക്ക് പരിക്ക്

പാലക്കാട്: നൂറണി ടർഫ് മൈതാനത്ത് മുൻകാല ഫുട്‌ബോൾ താരം ധനരാജിന് സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയ ഫുട്‌ബോൾ മത്സരത്തിനിടെ ഗ്യാലറി തകർന്ന് വീണ് നിരവധി പേർക്ക് പരിക്ക്. ബൈച്ചുങ് ബൂട്ടിയ, ഐഎം വിജയൻ, ഷറഫലി, ആസിഫ് സഹീർ, വിപി ഷാജി, കുരികേശ് മാത്യു, മുഹമ്മദ് ഹക്കീം തുടങ്ങിയ വമ്പൻ താരനിര അണിനിരക്കുന്ന ഫുട്‌ബോൾ പ്രകടനം കാണാനായി നൂറുകണക്കിന് ആളുകൾ കൂട്ടത്തോടെ ടർഫ് മൈതാനത്തേക്ക് ഒഴുകിയതോടെയാണ് അപകടമുണ്ടായത്.
താൽക്കാലികമായി കെട്ടിയുണ്ടാക്കിയ കമുകിന്റെ ഗ്യാലറിയുടെ ശക്തിക്ക് താങ്ങാനാകുന്നതായിരുന്നില്ല ആ ജനത്തിരക്ക്. ഇതാണ് അപകടത്തിലേക്ക് നയിച്ചത്. 12 അടി മാത്രം പൊക്കമുണ്ടായിരുന്ന താത്കാലിക ഗാലറിയായിരുന്നതിനാൽ രക്ഷാപ്രവർത്തനം എളുപ്പമായി. സ്ഥലത്തുനിന്ന് വാരിയെടുത്ത് പരിക്കേറ്റവരെ കിട്ടിയ സ്വകാര്യ വാഹനങ്ങളിൽ കയറ്റി ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആരുടേയും പരിക്ക് ഗുരുതരമല്ല.
അതിനായി ഒരുമണിക്കൂർ വൈകിത്തുടങ്ങിയ ഉദ്ഘാടനച്ചടങ്ങിനിടെയും ജനങ്ങൾ അക്ഷമരായി കാത്തിരുന്ന ഫുട്‌ബോൾ പ്രകടനം ദുരന്തത്തിൽ അവസാനിച്ച നിരാശയിലാണ് ജനങ്ങൾ. ഫുട്‌ബോൾ താരം ബൈച്ചുങ് ബൂട്ടിയ തിരക്കിനിടയിലും മൂന്ന് കുരുന്ന് മക്കളുമൊന്നിച്ചാണ് പ്രിയസുഹൃത്ത് ധനരാജിന്റെ കുടുംബത്തിന് ആശ്വാസമേകാനുള്ള ഫുട്ബോൾ മത്സരത്തിന് സിക്കിമിൽനിന്ന് എത്തിയത്. നിരാശ അപ്പോൾ നാട്ടുകാർക്കും ഫുട്‌ബോൾ പ്രേമികൾക്കും മാത്രമാകില്ലെന്ന് വ്യക്തം. ഉദ്ഘാടനച്ചടങ്ങിൽ ഷാഫി പറമ്പിൽ എംഎൽഎ അധ്യക്ഷ പ്രസംഗത്തിൽ ധനരാജിന്റെ കുടുംബത്തിന് കൈയയച്ച് സഹായിച്ച സുമനസ്സുകൾക്ക് നന്ദിപറഞ്ഞ് പ്രസംഗം അവസാനിപ്പിച്ചതിന് പിന്നാലെ വികെ ശ്രീകണ്ഠൻ എംപിഉദ്ഘാടന പ്രസംഗം നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്.







