India

പൗരത്വ ഭേദഗതിക്ക് എതിരെ സുപ്രീംകോടതിക്ക് മുന്നിൽ രാത്രിയിൽ സ്ത്രീകളുടെ അപ്രതീക്ഷിത പ്രതിഷേധം

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയ്ക്ക് എതിരെ സുപ്രീം കോടതിക്ക് മുന്നിൽ അസാധാരണ പ്രതിഷേധം സംഘടിപ്പിച്ച് സ്ത്രകൾ. കഴിഞ്ഞദിവസം രാത്രിയായിരുന്നു പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് സുപ്രീം കോടതിക്ക് മുന്നിൽ സ്ത്രീകൾ ഒത്തുകൂടിയത്. രാത്രി പതിനൊന്ന് മണിയോടെയാണ് പ്രതിഷേധം അരങ്ങേറിയത്. അമ്പതിലേറെ സ്ത്രീകൾ സുപ്രീം കോടതിക്ക് മുന്നിൽ പ്രതിഷേധിച്ചു.

സുപ്രീംകോടതിക്ക് മുന്നിൽ ഭഗവൻ റോഡിന് മുന്നിൽ കുത്തിയിരുന്ന പ്രതിഷേധക്കാരെ പോലീസ് ബലംപ്രയോഗിച്ച് നീക്കി. ഒരാളെ കസ്റ്റഡിയിലെടുത്തു. മറ്റുള്ളവരെ വിട്ടയച്ചതായി പോലീസ് അറിയിച്ചു. പിൻജ്ര ടോഡ് ആക്ടിവിസ്റ്റ് ഗ്രൂപ്പിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അതേസമയം, പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുക. പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് 135 ഓളം ഹർജികളാണ് സുപ്രീം കോടതിയിലെത്തിയിരിക്കുന്നത്. സുപ്രീം കോടതിയുടെ ചരിത്രത്തിൽ ഇത് ആദ്യമായാണ് ഒരു കേസിൽ ഇത്രയും അധികം ഹർജികൾ വരുന്നത്. കേരള സർക്കാർ നൽകിയ സ്യൂട്ട് ഹർജി ഇന്ന് പരിഗണിക്കില്ല. സ്യൂട്ട് ഹർജിയായതിനാൽ അത് പ്രത്യേകം പരിഗണിക്കാനാണ് സാധ്യത.

Related Articles

Leave a Reply

Back to top button