വ്യാജമദ്യ വിൽപ്പന; ബാറുകളിലും ഗോഡൗണുകളിലും പരിശോധന ശക്തമാക്കും; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ

കോടഞ്ചേരി: വ്യാജമദ്യ വിൽപ്പന നടക്കുന്നുണ്ടോ എന്നറിയാൻ കോഴിക്കോട് ജില്ലയിലെ ബാറുകളിലും ഗോഡൗണുകളിലും വ്യാപകമായ പരിശോധന നടത്തുമെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ. കോടഞ്ചേരി തുഷാര ബാറിൽ നിന്ന് 1000 ലിറ്ററിലധികം വ്യാജ മദ്യം പിടിച്ചെടുത്ത സംഭവത്തിലാണ് നടപടി.
പിടികൂടിയ വ്യാജ മദ്യം ശരീരത്തിന് ഹാനികരമാണെന്നും ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു. തുഷാര ബാർ എക്സൈസ് അടച്ച് പൂട്ടി. ഞായറാഴ്ച വൈകിട്ടോടെ എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സിഐയുടെയും അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറുടെയും നേതൃത്വത്തിലാണ് തുഷാര ബാറില്‍ പരിശോധന നടത്തിയത്.
ബാറിലെ മദ്യം സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ഗോഡൗണിന് പകരം ലൈസൻസ് ഇല്ലാത്ത മറ്റൊരു ഗോഡൗണിലാണ് മദ്യം സൂക്ഷിച്ചിരുന്നത്. കോടഞ്ചേരി സ്വദേശിനിയുടെ പേരിലാണ് ബാറിന്റെ ലൈസൻസ്. എന്നാൽ ഇവർക്ക് വ്യാജ മദ്യവിൽപ്പനയുമായി യാതൊരു ബന്ധവുമില്ലെന്നും ബാറിലെ നടത്തിപ്പ് ജീവനക്കാരാണ് സംഭവത്തിന് പിന്നിലെന്നും എക്സൈസ് പറയുന്നു.
വലിയ പ്ലാസ്റ്റിക് കന്നാസുകളിലും ചെറിയ കുപ്പികളിലുമാണ് മദ്യം ശേഖരിച്ച് വെച്ചിരുന്നത്. വില കുറഞ്ഞ ജവാൻ പോലുള്ള ബ്രാന്റുകളുടെ കുപ്പിയിലാക്കിയാണ് ഇവ വിതരണം ചെയ്തിരുന്നത്. പാലക്കാട് സ്വദേശിയായ ബാർ ജീവനക്കാരന്റെ സുഹൃത്തുക്കൾ വഴിയാണ് വ്യാജമദ്യം നിർമിക്കുന്ന സംഘത്തെ പരിചയപ്പെട്ടതെന്ന് ജീവനക്കാരൻ എക്സൈസിന് മൊഴി നൽകിയിട്ടുണ്ട്. വിതരണം ചെയ്യാന്‍ എത്തിച്ചിരുന്നതിൽ കുറച്ച് മദ്യം മാത്രമേ വിറ്റിരുന്നുള്ളു എന്നാണ് പ്രതികളുടെ മൊഴി. എന്നാൽ കൂടുതൽ വിറ്റിരിക്കാനുള്ള സാധ്യതയുണ്ടെന്നാണ് എക്സൈസ് അധികൃതർ കരുതുന്നത്.







