മോഷ്ടിച്ച ടിപ്പർലോറി മണിക്കൂറുകൾക്കകം പിടികൂടി; മുക്കം പോലീസിന് പ്രശംസ

മുക്കം : മുക്കത്തുനിന്ന് മോഷണംപോയ ടിപ്പർലോറി മണിക്കൂറുകൾക്കകം ഗുണ്ടൽപേട്ടിൽനിന്ന് മുക്കം പോലീസ് പിടികൂടി. മുക്കം നഗരസൗന്ദര്യവത്കരണപ്രവൃത്തിയുടെ കരാറെടുത്ത യു.എം.ആർ. കമ്പനിയുടെ ടിപ്പർലോറിയാണ് സിനിമാക്കഥയെ വെല്ലുന്ന രീതിയിൽ മുക്കം പോലീസ് പിടികൂടിയത്. ലോറി മോഷ്ടിച്ച് കൊണ്ടുപോയ പ്രതിയെയും പോലീസ് പിടികൂടി. മധ്യപ്രദേശ് സ്വദേശി രാജേഷ് മർഖ(24)യാണ് പിടിയിലായത്. ഇയാളെ താമരശ്ശേരി കോടതി റിമാൻഡ് ചെയ്തു. മുക്കം പാലത്തിനുസമീപം നിർത്തിയിട്ടിരുന്ന ലോറി കഴിഞ്ഞദിവസം രാവിലെ 11 മണിയോടെയാണ് കാണാതായത്.
നിർമാണക്കമ്പനിയുടെ ഓവർസിയർ ഉടനെ മുക്കം പോലീസിൽ വിവരം അറിയിച്ചു. മുക്കത്തെ കടകളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് അഗസ്ത്യൻമുഴി ഭാഗത്തേക്കാണ് ലോറി പോയതെന്ന് കണ്ടെത്തി. പോലീസ് കൺട്രോൾ റൂമിൽ ബന്ധപ്പെട്ട്, കളൻതോട് സ്ഥാപിച്ച ക്യാമറയിലെ ദൃശ്യങ്ങളും പരിശോധിച്ചു. ഈ ക്യാമറയിൽ ലോറിയുടെ ദൃശ്യങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ, താമരശ്ശേരി ഭാഗത്തേക്കാണ് ലോറി പോയതെന്ന് മനസ്സിലായി. താമരശ്ശേരി റോഡിലെ കടകളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് വാഹനം കടന്നുപോയതായി കണ്ടെത്തി.
ഇതിനിടെ, ടിപ്പർഡ്രൈവർമാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ ലോറി മോഷണംപോയ സന്ദേശം പ്രചരിച്ചു. വയനാടുഭാഗത്തേക്ക് ലോറി സഞ്ചരിക്കുന്നത് കണ്ടതായി ടിപ്പർലോറി ഡ്രൈവർമാർ ഗ്രൂപ്പിൽ മറുപടിസന്ദേശം നൽകി. ഉടനെ മുക്കം ഇൻസ്പെക്ടർ കെ. പ്രജീഷ് കല്പറ്റ ഇൻസ്പെക്ടർ ബിജുവിനെ ബന്ധപ്പെട്ടു.







