തിരുവമ്പാടി കെ.എസ്.ആർ.ടി.സി. ഗാരേജ് ഇനിയും മാറ്റിസ്ഥാപിച്ചില്ല

തിരുവമ്പാടി : പത്തുവർഷമായിട്ടും തിരുവമ്പാടി കെ.എസ്.ആർ.ടി.സി. ഗാരേജിന് മോചനമായില്ല. ഹൈസ്കൂൾ റോഡിൽ സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ കുടുസു ഷെഡിലാണ് ഗാരേജ് പ്രവർത്തിക്കുന്നത്. ഇവിടേക്കുള്ള വഴിയാകട്ടെ മഴയിൽ തകർന്ന് വൻ കിടങ്ങായി മാറിയിരിക്കുകയാണ്.
ഈ ചെളിക്കുഴി താണ്ടിവേണം ബസുകൾക്ക് പോക്കുവരവ് നടത്താൻ. കെ.എസ്.ആർ.ആർ.ടി.സി. ഓപ്പറേറ്റിങ് സെന്ററിലെ ജീവനക്കാരെ കൂട്ടമായി ഈയിടെ സ്ഥലമാറ്റിയെങ്കിലും ഗാരേജ് പ്രവർത്തനം ഭാഗികമായി പ്രവർത്തിക്കുന്നുണ്ട്. ദീർഘദൂര വാഹനങ്ങളടക്കം അറ്റകുറ്റപ്പണികൾക്കും മറ്റും ആശ്രയിക്കുന്ന ഗാരേജാണിത്. നഗരത്തിൽനിന്ന് ഒരു കിലോമീറ്റർ അകലെ കറ്റിയാട് കെ.എസ്.ആർ.ടി.സി. സബ് ഡിപ്പോയ്ക്കായി സ്വന്തം സ്ഥലമുണ്ടെങ്കിലും ഡിപ്പോ നിർമാണ നടപടികൾ വൈകുകയാണ്.
സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് പുതുക്കിയ ഭരണാനുമതി ലഭിച്ചിട്ട് രണ്ടരമാസമായെങ്കിലും നിർമാണ പ്രവൃത്തികളൊന്നും ആരംഭിക്കാനായില്ല. സബ് ഡിപ്പോ വരുന്നതോടെമാത്രമേ ഗാരേജിനും മോചനമാകൂ എന്ന അവസ്ഥയാണ്.







