ഇന്ത്യയിൽ നിന്നും കൊറോണ ഭീതി ഒഴിയുന്നു;വുഹാനിൽ നിന്നെത്തിയ മുഴുവൻ പേരേയും വീടുകളിലേക്ക് അയച്ചു

ന്യൂഡൽഹി: കൊറോണ വൈറസ് (കോവിഡ്19) ബാധയെ തുടർന്ന് ചൈനയിൽ നിന്നും രക്ഷിച്ചുകൊണ്ടുവന്ന അവസാനത്തെ സംഘത്തേയും വീടുകളിലേക്ക് തിരിച്ചയച്ചു. നിരീക്ഷണത്തിനും ശേഷം ആർക്കും രോഗലക്ഷണങ്ങൾ കാണാതായതോടെയാ
ണ് തിരിച്ചയച്ചത്.
ഡൽഹിയിലെ ഐടിബിപി കേന്ദ്രത്തിൽ നിരീക്ഷണത്തിൽ കഴിഞ്ഞവരിൽ അവസാനസംഘമാണ് ഇപ്പോൾ മടങ്ങിയിരിക്കുന്നത്. ആറംഗകുടുംബത്തെ ബുധനാഴ്ച രാവിലെയോടെ കേന്ദ്രത്തിൽ നിന്നും മടക്കി അയച്ചെന്ന് ഐടിബിപി വക്താവ് വിവേക് കുമാർ പാണ്ഡെ പറഞ്ഞു. വിവിധഘട്ടങ്ങളിലായി നടന്ന പരിശോധനകളിൽ രോഗമില്ലെന്നുറപ്പാക്കിയതോടെയാണ് ആകെയുണ്ടായിരുന്ന 406 പേരെയും വീടുകളിലേക്കു പോകാൻ അനുവദിച്ചത്.
തിങ്കളാഴ്ചയാണ് ആദ്യസംഘം കേന്ദ്രം വിട്ടത്. ഫെബ്രുവരി ഒന്നിനും രണ്ടിനുമായി 650 പേരെയാണ് വുഹാനിൽനിന്ന് ഇന്ത്യയിലെത്തിച്ചത്. 406 പേരെ ഐടിബിപി കേന്ദ്രത്തിലും ബാക്കിയുള്ളവരെ ഹരിയാണയിലെ മനേസറിലുള്ള സൈനികകേന്ദ്രത്തിലുമാണ് പാർപ്പിച്ചത്.







