റോഡ് നനയ്ക്കാൻ വെള്ളമെടുക്കുന്നതിനെ തുടർന്ന് ചെറുപുഴയിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു

കാരശ്ശേരി: രൂക്ഷമായ പൊടിശല്യം നേരിടുന്ന താഴെ തിരുവമ്പാടി-മണ്ടാംകടവ് റോഡ് നനയ്ക്കുന്നതിനായി വെള്ളമെടുക്കുന്നതിനെ തുടർന്ന് ചെറുപുഴയിലെ ജലനിരപ്പ് താഴ്ന്നതായി പ്രദേശവാസികൾ. പ്രദേശത്ത് തന്നെ നിറയെ വെള്ളമുള്ള പുഴയുള്ളപ്പോഴാണ് എളുപ്പത്തിനായി വേനൽച്ചൂടിൽ വറ്റിത്തുടങ്ങിയ പുഴയിൽ അവശേഷിക്കുന്ന വെള്ളം ഒരുമാസത്തിലേറെയായി വലിയതോതിൽ ഊറ്റിയെടുക്കുന്നത്.
കാരശ്ശേരി പഞ്ചായത്തിലെ ചെറുപുഴയിലെ വല്ലത്തായി കടവിൽനിന്നാണ് ഇത്തരത്തിൽ വെള്ളമെടുക്കുന്നത്. പുഴയുടെ ഇരുവശങ്ങളിലുമായുള്ള കുമാരനെല്ലൂർ, മാങ്കുന്നുമ്മൽ, പുഴയോറ, മൂട്ടോളി, വല്ലത്തായി തുടങ്ങിയ സ്ഥലങ്ങളെല്ലാം എല്ലാകാലത്തും ശുദ്ധജലക്ഷാമമുള്ളതാണെന്നതും പ്രസ്തുത പ്രദേശങ്ങളിലേക്ക് ജലം വിതരണം ചെയ്യുന്ന കുടിവെള്ളപദ്ധതികൾ വല്ലത്തായി കടവ് പരിസരത്ത് ആണെന്നതുമാണ് പ്രദേശവാസികളെ ഭീതിയിലാക്കുന്നത്.
സമീപത്ത് കൂടി ഒഴുകുന്ന ഇരുവഴിഞ്ഞിപ്പുഴയിലേക്ക് എത്താൻ 500 മീറ്ററോളമേ അധികദൂരമുള്ളുവെന്നും കവണക്കല്ല് റെഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടറിട്ടിട്ടുള്ളതിനാൽ പുഴയിൽ ജല ലഭ്യത കൂടുതലാണെന്നും ഇവിടെനിന്ന് വെള്ളമെടുത്തിരുന്നെങ്കിൽ ചെറുപുഴ വറ്റുന്നത് ഒഴിവാക്കാമായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.







