കൂടത്തായിയിലെ മത്സ്യ ശീതീകരണ സ്ഥാപത്തില്‍ നിന്നും 2500 കിലോയോളം മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു

കൂടത്തായി: കൂടത്തായി കൊല്ലപ്പടിയിലെ മത്സ്യ ശീതീകരണ സ്ഥാപത്തില്‍ നിന്നും 2500 കിലോയോളം മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു. ഡെപ്യൂട്ടി കലക്ടറും ഭക്ഷ്യ സുരക്ഷാ വിഭാഗവും സംയുക്തമായി പരിശോധന നടത്തിയ സാമ്പിളുകള്‍ പരിശോധിച്ചതില്‍ ഉപയോഗ ശൂന്യമെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഡെപ്യൂട്ടി കലക്ടര്‍ ഇ അനിതകുമാരിയുടെ നേതൃത്വത്തില്‍ കൂടത്തായി കൊല്ലപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന എസ് കെ എം കോള്‍ഡ് സ്റ്റോറേജില്‍ ചൊവ്വാഴ്ച പരിശോധന നടത്തുകയും നൂറ് കിലോ ആവോലി ഫോര്‍മാലിന്‍ കലര്‍ന്നതും കേടായതുമാണെന്ന് കണ്ടെത്തിയതിനാല്‍ പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തിരുന്നു.
വവിധ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ എത്തുന്ന മത്സ്യങ്ങള്‍ സൂക്ഷിക്കുന്നതിനാല്‍ ഫോര്‍മാലിന്‍ കലര്‍ന്നിട്ടുണ്ടാവുമെന്ന സംശയത്തില്‍ ബുധനാഴ്ച ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷ്ണര്‍ പി കെ ഏലിയാമ്മയുടെ നേതൃത്വത്തിലുള്ള സംഘവും അസിസ്റ്റന്റ് കലക്ടറുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘവും പരിശോധന നടത്തുകയും വിവിധ സ്റ്റോറേജുകളിലായി സൂക്ഷിച്ച മീനുകളുടെ സാമ്പിള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. കേടായ നിലയില്‍ കണ്ടെത്തിയ പത്ത് കിലോയോളം മത്തി പിടിച്ചെടുത്ത് നശിപ്പിക്കുകയും ഫോര്‍മാലിന്റെ സാന്നിധ്യം സംശയിക്കുന്നതിനാല്‍ രണ്ട് സ്റ്റോറേജുകളിലെ മത്സ്യം കസ്റ്റഡിയിലെടുത്ത് സീല്‍ചെയ്യികയുമായിരുന്നു. ഇവയില്‍ നിന്നുള്ള സാമ്പിളുകള്‍ വിദഗ്ദ പരിശോധന നടത്തിയപ്പോള്‍ ഭക്ഷ്യ യോഗ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് 2500 കിലോയോളം മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചത്. 980 കിലോ പല്ലിക്കോരയും 1480 കിലോ മത്തിയുമാണ് നശിപ്പിച്ചത്. ഇന്തോനേഷ്യ, ഒമാന്‍, മംഗലാപുരം, ബോംബെ, കൊച്ചി, ഗുജറാത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വിവിധ കമ്പനികള്‍ എത്തിക്കുന്ന മത്സ്യങ്ങളാണ് ഇവിടെ സ്റ്റോറേജ് വാടകക്കെടുത്ത് സൂക്ഷിക്കുന്നത്. ഇത്തരത്തില്‍ സൂക്ഷിക്കുന്ന മത്സ്യങ്ങള്‍ കേരളത്തിലെ വിപണികളില്‍ പുതിയ മത്സ്യം എന്ന രീതിയിലാണ് വിറ്റഴിക്കുന്നത്.
കടപ്പാട്: നാട്ടുവാർത്ത






