മലയോരമേഖലയിൽ മൂന്നുദിവസമായി തുടരുന്ന ശക്തമായമഴയിൽ വ്യാപക നാശനഷ്ടം
മുക്കം : മലയോരമേഖലയിൽ മൂന്നുദിവസമായി തുടരുന്ന ശക്തമായമഴയിൽ വ്യാപക നാശനഷ്ടം. കുറ്റിപ്പാല-ചേന്ദമംഗലൂർ റോഡിൽ ആറ്റുപുറത്ത് റോഡിന്റെ സുരക്ഷാഭിത്തി തകർന്ന് റോഡ് അപകടാവസ്ഥയിലായി. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. കഴിഞ്ഞവർഷം ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ ടാറിങ് പ്രവൃത്തി പൂർത്തിയാക്കിയ റോഡിന്റെ സംരക്ഷണഭിത്തിയാണ് തകർന്നത്. ഫണ്ട് കുറവായതിനാൽ ടാറിങ് പ്രവൃത്തിമാത്രമേ ചെയ്തിരുന്നുള്ളൂ. ചെങ്കല്ലുകൊണ്ട് തയ്യാറാക്കിയ സംരക്ഷണഭിത്തി ശക്തമായമഴയിൽ തകരുകയായിരുന്നു.
അപകടഭീഷണി നിലനിൽക്കുന്നതിനാൽ നാട്ടുകാരുടെ നേതൃത്വത്തിൽ ഭിത്തിതകർന്നഭാഗത്ത് പാസ്റ്റിക്ക് ഷീറ്റുകൊണ്ട് മൂടിയിട്ടിരിക്കുകയാണ്. റോഡിന്റെ ഒരുഭാഗത്തെ ഭിത്തിതകർന്നതോടെ വലിയവാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാൻ പ്രയാസംനേരിടുന്നതായി നാട്ടുകാർ പറഞ്ഞു. മുക്കം നഗരസഭയിലെ കാതിയോട് ഡിവിഷനിൽ സുരക്ഷാഭിത്തി ഇടിഞ്ഞ് വീടിന് കേടുപാടുപറ്റി. ചോത്തല അനുപമയുടെ വീടിനാണ് കേടുപാടുസംഭവിച്ചത്. കുടുംബങ്ങളെ വീട്ടിൽനിന്ന് മാറ്റിത്താമസിപ്പിച്ചു.