Koodaranji

മഞ്ഞക്കടവിൽ തെങ്ങുകൾക്ക് മഞ്ഞളിപ്പുരോഗം പടരുന്നു

കൂടരഞ്ഞി : കൂടരഞ്ഞി പഞ്ചായത്തിലെ മഞ്ഞക്കടവ് ചുള്ളിയകം പ്രദേശത്ത് തെങ്ങുകൾക്ക് മഞ്ഞളിപ്പുരോഗം പടരുന്നു. പ്ലാക്കാട്ട് ജോർജിന്റെ 200 തെങ്ങുകളിൽ 40 എണ്ണം രോഗംബാധിച്ചു നശിച്ചു.നിലവിൽ 62 തെങ്ങുകൾക്കുകൂടി രോഗം പിടിപെട്ടിരിക്കുകയാണ്. 3.5 ഏക്കർ സ്ഥലത്താണ് തോട്ടം. രണ്ടുമാസം കൂടുമ്പോൾ എതാണ്ട് 3000 നാളികേരം ലഭിച്ചിരുന്നതാണ്. മഞ്ഞളിപ്പുരോഗം പടർന്നുപിടിച്ചതോടെ ഇത് ആയരത്തിൽതാഴെയായി കുറഞ്ഞിരിക്കുകയാണെന്ന് ജോർജ് പറഞ്ഞു.

ചുള്ളിയകം ആലയിൽ ജോസഫ്, പൊയ്ക്കുന്നേൽ ജോസ്, പുഞ്ചയിൽ ജോസ് എന്നിവരുടെ കൃഷിയിടത്തിലും മഞ്ഞളിപ്പുരോഗമുണ്ട്. നാളികേരവില ഉയരുമ്പോഴും മഞ്ഞളിപ്പുരോഗം കാരണം കായ്ഫലം കുത്തനെ കുറയുന്നത് കർഷകരിൽ ആശങ്ക പടർത്തിയിരിക്കുകയാണ്. ഓലയിൽ മഞ്ഞനിറം ബാധിക്കുന്നതാണ് രോഗത്തിന്റെ തുടക്കം. പിന്നീട് കായ്ഫലം കുറയുകയും കൂമ്പ് അടഞ്ഞുപോകുകയും തെങ്ങ് ഉണങ്ങിപ്പോകുകയും ചെയ്യുന്നു.

സമുദ്രനിരപ്പിൽനിന്നും ഉയർന്ന പ്രദേശങ്ങളിലാണ് മഞ്ഞളിപ്പ് രോഗം കൂടുതലായി കണ്ടുവരുന്നത്. അന്തരീക്ഷ ആർദ്രതയിലും താപനിലയിലും മഴയുടെ ഏറ്റക്കുറച്ചിലുകൾ അനുസരിച്ച്‌ വിളകൾ രോഗകീടബാധയ്ക്ക് എളുപ്പം വിധേയമാകുന്നു. കമുകുകൾക്കും മഞ്ഞളിപ്പ് രോഗം ബാധിക്കാറുണ്ട്. പൂവാറൻതോട്, കക്കാടംപൊയിൽ, മുത്തപ്പൻപുഴ പ്രദേശങ്ങളിൽ നേരത്തേ ഈ രോഗം വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

മഞ്ഞളിപ്പ് രോഗം ബാധിച്ച കൃഷിയിടങ്ങൾ കൂടരഞ്ഞി കൃഷി ഓഫീസർ കെ.എ. ഷബീർ അഹമ്മദിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സന്ദർശിച്ചു. ജൈവവളപ്രയോഗം കൂടാതെ ശാസ്ത്രീയവളപ്രയോഗവും അനിവാര്യമാണെന്നും വിദഗ്ധപരിശോധനകൾക്കായി കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം, കേരള കാർഷികസർവകലാശാല അധികൃതരെ കൊണ്ടുവരുന്നതിന് നടപടി കൈക്കൊണ്ടിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. പ്രതിരോധമാർഗങ്ങൾ സ്വീകരിക്കുന്നതിനും നഷ്ടപരിഹാരം അനുവദിക്കുന്നതിനും അടിയന്തരനടപടി വേണമെന്ന് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചന്റെ അധ്യക്ഷതയിൽ ചേർന്ന കാർഷിക വികസനസമിതിയോഗം ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button