മരണക്കയമായി പതങ്കയം; ഇതുവരെ പൊലിഞ്ഞത് 28 ജീവനുകൾ

കോടഞ്ചേരി: വശ്യമനോഹരമായ പതങ്കയത്ത് നീരൊഴുക്കിനൊപ്പം പ്രതീക്ഷകൾ അസ്തമിച്ച കുടുംബങ്ങളുടെ കണ്ണുനീരുമുണ്ട്. ഒന്നല്ല, 28 കുടുംബത്തിന്റെ. ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് ഒന്നരദശകത്തിനുള്ളിൽ പൊലിഞ്ഞത് 28 പേരുടെ ജീവൻ. ഇവരിലാകട്ടെ, മിക്കവരും വിദ്യാർഥികളും.
പതങ്കയത്തെ അപകടസ്ഥാനങ്ങളിൽ സുരക്ഷാവേലികളില്ല, ലൈഫ് ഗാർഡുമാരില്ല, ജീവൻരക്ഷാസംവിധാനങ്ങൾ ഒന്നുമില്ല. പഞ്ചായത്ത് സ്ഥാപിച്ച സുരക്ഷാമുന്നറിയിപ്പ് ബോർഡ് മാത്രം. ‘ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ’ ആയി പ്രഖ്യാപിക്കാത്തതിനാൽ ഇത്തരം സൗകര്യങ്ങൾ ഒരുക്കാൻ പരിമിതികളുമുണ്ട്. ഈയിടെ പതങ്കയം സംരക്ഷണസമിതി എന്നപേരിൽ ഒരു കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ടെങ്കിലും സമിതിക്ക് ഇല്ലായ്മകൾ ഏറെയാണ്.
മഴക്കാലത്തും വേനൽക്കാലത്തും പതങ്കയം ഒരേപോലെ അപകടകാരിയാണ്. കുത്തൊഴുക്കും മലവെള്ളപ്പാച്ചിലും ഇരുവഞ്ഞിപ്പുഴയുടെ പ്രത്യേകതയാണ്. ആനക്കാംപൊയിലിനും പുല്ലൂരാംപാറയ്ക്കുമിടയിലുള്ള ഭാഗം കല്ലിടുക്കുകളും കയങ്ങളും നിറഞ്ഞതാണ്. ഇവിടെ മരിച്ചവരിൽ മിക്കവരും നീന്തൽ വശമുള്ളവരാണ്. കുത്തൊഴുക്കിൽ കല്ലിടുക്കിലകപ്പെട്ടാൽ രക്ഷപ്പെട്ട് പുറത്തെത്താൻ കഴിഞ്ഞേക്കില്ല. പുറമേ സ്വച്ഛന്ദമെങ്കിലും കയങ്ങളുടെ അടിത്തട്ടിലെ തണുപ്പ് രക്ഷപ്പെടാൻ പ്രതിസന്ധിസൃഷ്ടിക്കുന്നു. പാറക്കൂട്ടങ്ങളിൽ ഫോട്ടോയ്ക്ക് പോസ്ചെയ്ത് അപകടത്തിൽപ്പെട്ടവരുമുണ്ട്. പുഴയിലെ രക്ഷാപ്രവർത്തനത്തിനും പരിമിതികളേറെ. 2022 ജൂലായിൽ ഇവിടെ അപകടത്തിൽപ്പെട്ട ഈസ്റ്റ് മലയമ്മ സ്വദേശിയുടെ മൃതദേഹം 17 ദിവസത്തിനുശേഷമാണ് കണ്ടെടുക്കാനായത്. മൺസൂൺ കാലത്ത് പുഴയിലിറങ്ങുന്നതിന് നിരോധനം നിലനിൽക്കുന്നുണ്ടെങ്കിലും ഇരുകരയിലുമുള്ള ഊടുവഴികളിലൂടെ സഞ്ചാരികളുടെ സംഘം ഇവിടേക്കെത്തുന്നു. അതിനാൽത്തന്നെ പോലീസ് നിരീക്ഷണം ഫലപ്രദമാകുന്നില്ല. ഇരുവഞ്ഞിപ്പുഴയിലെ ഏറ്റവും അപകടകരമായ കയം എന്നനിലയിൽ പതങ്കയത്ത് പ്രവേശനം പൂർണമായി നിരോധിക്കുകയും ഇവിടം സുരക്ഷാവേലികെട്ടിത്തിരിച്ച് വർഷംമുഴുവൻ നിരീക്ഷണസംവിധാനം ഏർപ്പെടുത്തുകയും ചെയ്യണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.







