കക്കാടംപൊയിൽ റോഡിലെ അപകടഭീഷണി ഒഴിവാക്കണം

തിരുവമ്പാടി : കക്കാടംപൊയിൽ റോഡിലെ അപകടഭീഷണി ഒഴിവാക്കാൻ കൈവരികളും സിഗ്നൽ ബോർഡുകളും സ്ഥാപിക്കണമെന്ന ആവശ്യമുയരുന്നു. ഒട്ടേറെ ഹെയർപിൻ വളവുകളുള്ള റോഡാണിത്. കൂമ്പാറ-കക്കാടംപൊയിൽ റൂട്ടിൽ പലഭാഗങ്ങളിലും റോഡിലേക്ക് കാടുകയറിക്കിടക്കുകയാണ്.
സ്ഥിരം അപകടമേഖലയായ ആനക്കല്ലുംപാറയിൽ ശാസ്ത്രീയമാർഗങ്ങൾ അവലംബിക്കേണ്ടതുണ്ട്. ചെങ്കുത്തനെയുള്ള കയറ്റമിറങ്ങിവരുന്ന വാഹനങ്ങൾ നിയന്ത്രണംവിട്ട് കൊക്കയിലേക്ക് പതിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്.
ഒട്ടേറെ മരണങ്ങളാണ് നേരത്തേയുണ്ടായത്. ഇരുചക്രവാഹനങ്ങൾ താഴ്ചയിലേക്ക് മറിഞ്ഞ് പലർക്കും ഗുരുതര പരിക്കേൽക്കുകയുമുണ്ടായി. മലയോരഹൈവേ കടന്നുപോകുന്ന റോഡാണിത്. റോഡ് വികസിപ്പിച്ചതോടെ അതിവേഗത്തിലാണ് വാഹനങ്ങൾ പോകുന്നത്. പ്രധാന വിനോദസഞ്ചാരകേന്ദ്രംകൂടിയാണ്. സ്ഥലപരിചയമില്ലാത്ത ടൂറിസ്റ്റുകളാണ് അപകടത്തിൽപ്പെടുന്നതിലേറെയും. കൈവരിയും സിഗ്നൽബോർഡുകളും സ്ഥാപിക്കാൻ അടിയന്തരനടപടി വേണമെന്ന് ആർജെഡി കക്കാടംപൊയിൽ വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രസിഡന്റ് ബെന്നി കാക്കനാട്ട് അധ്യക്ഷനായി. വിൽസൺ പുല്ലുവേലിൽ, ജിമ്മി ജോസ് പൈമ്പിള്ളിൽ, സോളമൻ മഴുവഞ്ചേരിൽ, തങ്കച്ചൻ ചീങ്കല്ലേൽ, ജോർജ് ചന്ദ്രൻകുന്നേൽ, വിൽസൺ പ്ലാമൂട്ടിൽ, വർഗീസ് കോട്ടക്കൽ, ക്ലീറ്റൻസ് പൂവത്തിനാൽ, റെജി ഊന്നനാൽ, ജോർജ് തോട്ടത്തിൽ, ജിന്റോ കൊച്ചുവേലിക്കകത്ത്, ബിനു വട്ടപാറയിൽ എന്നിവർ സംസാരിച്ചു







