ആറുമാസത്തിലധികമായി പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

കോടഞ്ചേരി: കഴിഞ്ഞ ആറുമാസത്തിലധികമായി പൂളപ്പാറ വേളങ്കോട് റോഡിൽ കേരള വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. നിരവധി തവണ പ്രദേശവാസികൾ കൊടുവള്ളി വാട്ടർ അതോറിറ്റിയുടെ ഓഫീസിൽ പരാതി അറിയിച്ചെങ്കിലും ഇതുവരെയും പരിഹാരമായില്ല.
വർഷങ്ങൾക്കു മുമ്പ് സ്ഥാപിച്ച ഇരുമ്പ് പൈപ്പ് ആണ് തുരുമ്പ് പിടിച്ച് പൊട്ടി നശിച്ച നിലയിലായത്. ഇരുവഞ്ഞിപ്പുഴയിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് പൊട്ടൻകോടുള്ള വാട്ടർ ടാങ്കിൽ സംഭരിച്ച് അവിടെനിന്ന് കോടഞ്ചേരി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലേക്ക് കുടിവെള്ളം വിതരണം നടത്തുന്നു. ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്ന പല കുടുംബങ്ങൾക്കും വേനൽ കടുത്തിരിക്കുന്ന ഈ സമയത്ത് കുടിവെള്ളം എത്തുന്നില്ല. പഴയ ഇരുമ്പ് പൈപ്പ് മാറ്റി പുതിയ രീതിയിലുള്ള പൈപ്പ് സ്ഥാപിച്ച് കുടിവെള്ളം സുഗമമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. വേനൽ കടുത്തതോടെ പല കുടിവെള്ള സ്രോതസ്സുകളും വറ്റി വരണ്ട നിലയിലാണ്. വാട്ടർ അതോറിറ്റി ശക്തമായ നിലപാട് സ്വീകരിച്ച് ഈ പൈപ്പുകൾ മാറ്റി കുടിവെള്ള വിതരണം സുഗമമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ദിവസവും ആയിരക്കണക്കിന് ലിറ്റർ വെള്ളം പാഴാകുന്നതിനാൽ വാട്ടർ അതോറിറ്റിക്ക് കൂടുതൽ സമയം മോട്ടറുകൾ പ്രവർത്തിക്കുന്നതിനാൽ വൈദ്യുത ബില്ലിലും വൻ ബാധ്യതയാണ് ഉണ്ടാകുന്നത്.







