പാർലമെന്റ് സമ്മേളനം വെർച്വൽ ആക്കാൻ ആലോചന

പാർലമെന്റ് സഭാ സമ്മേളനം വെർച്വൽ ആകും. പാർലമെന്റ് മൺസൂൺ സമ്മേളനം ആണ് വെർച്വൽ ആയി നടത്താൻ ആലോചിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ പ്രതിരോധ നടപടികൾ ഉറപ്പ് വരുത്താനാണ് ആണ് തീരുമാനം. ലോക്‌സഭയിൽ 543 അംഗങ്ങളും രാജ്യസഭയിൽ 245 അംഗങ്ങളുമാണുള്ളത്. അംഗങ്ങളാണ് ഈ നിർദേശം മുന്നോട്ട് വച്ചതെന്നാണ് വിവരം.
കൂടാതെ സാമൂഹിക അകലം പാലിച്ച് ലോക്‌സഭാ ചേമ്പറിൽ 60 എംപിമാരെ മാത്രമേ ഉൾക്കൊള്ളിക്കാൻ ആകുകയുള്ളൂ. കൂടാതെ സെൻട്രൽ ഹാളിൽ 100ഓളം പേരെ മാത്രമേ ഉൾക്കൊള്ളുകയുള്ളൂ. രണ്ട് സഭകളിലെയും മുഴുവൻ ആളുകളെയും ഉൾക്കൊള്ളാൻ ഹാളുകൾക്ക് ആകില്ലെന്ന കണ്ടെത്തലിലാണ് അധികൃതരുടെ ഈ തീരുമാനം.
അതേസമയം രാജ്യത്ത് കൂടുതൽ മേഖലകളിലേക്ക് കൊവിഡ് പടരുകയാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വൈറസ് വ്യാപനം രൂക്ഷമാകുന്നുവെന്നാണ് വിവരം. മിസോറാമിൽ 46 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ത്രിപുരയിൽ ആദ്യ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. ഇതുവരെ അഞ്ച് ദശലക്ഷം ദ്രുതപരിശോധന നടത്തിയെന്ന് ഐസിഎംആർ അറിയിച്ചു. ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര വ്യക്തമാക്കി. ഡൽഹിയിൽ സ്റ്റേഡിയങ്ങൾ താത്കാലിക ആശുപത്രികളാക്കാൻ സർക്കാർ നിയോഗിച്ച സമിതി ശുപാർശ ചെയ്തു.







