കോഴിക്കോട് എലിയറമല സംരക്ഷണ സമിതി വൈസ് ചെയർമാനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ പിടിയിൽ
കോഴിക്കോട് എലിയറമല സംരക്ഷണ സമിതി വൈസ് ചെയർമാനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് ജില്ലാ നേതാക്കൾ റിമാൻഡിൽ. എലത്തൂർ സ്വദേശി ഹനീഫ, കണ്ടിപറമ്പിൽ സ്വദേശി ഷബീർ അലി എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
പട്ടർപാലം എലിയറല സംരക്ഷണ സമിതി വൈസ് ചെയർമാനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലാണ് രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തത്. പോപ്പുലർ ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗം എലത്തൂർ ഹനീഫയും എസ്ഡിപിഐയുടെ തൊഴിലാളി സംഘടന ജില്ലാ നേതാവ് കണ്ടിപ്പറമ്പിൽ സ്വദേശി ഷബീർ അലിയുമാണ് അറസ്റ്റിലായത്. ഇരുവരും കേസിലെ മുഖ്യ ആസൂത്രകരാണെന്നാണ് പൊലീസിന്റെ നിഗമനം. 2019 ഒക്ടോബർ 12നായിരുന്നു വധശ്രമം.
പട്ടർ പാലത്ത് നിന്ന് പറമ്പിൽ ബസാറിലേക്ക് ഷാജിയുടെ ഒട്ടോറിക്ഷ വിളിച്ചു പോലൂർ തൈയ്യിൽ താലത്ത് എത്തിയപ്പോൾ ഓട്ടോറിക്ഷ നിർത്താൻ ആവശ്യപ്പെടുകയും പണം നൽകുന്നതിനിടെയ ഇടിക്കട്ടകൊണ്ട് മുഖത്തിടിക്കുകയും ബൈക്കിൽ പിന്തുടർന്നെത്തിയ മറ്റൊരു സംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയുമായിരുന്നു. ചേവായൂർ സിഐയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്.