Tech

മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയുള്ള വായ്പ; നിയമഭേദഗതിക്ക് ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍

മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയുള്ള വായ്പാ തട്ടിപ്പ് നിയന്ത്രിക്കുന്നതിന് നിയമഭേദഗതിക്ക് ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. കേരള മണി ലെന്‍ഡിംഗ് ആക്ടില്‍ ഭേദഗതി വരുത്തുമെന്ന് ബജറ്റില്‍ ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക് പ്രഖ്യാപിച്ചിരുന്നു. വായ്പാ തട്ടിപ്പ് കഥകള്‍ തുടര്‍ക്കഥ ആയതോടെയാണ് സര്‍ക്കാര്‍ നടപടി. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമെന്നാണ് ഐടി വിദഗ്ധരുടെ അഭിപ്രായം.

സംസ്ഥാനത്ത് മാത്രം മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയുള്ള ഇന്‍സ്റ്റന്റ് ലോണുകള്‍ എടുത്ത് ദുരിതത്തിലായത് ആയിരങ്ങളാണ്. ഉപഭോക്താവിന്റെ ഫോണിലെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തി എടുത്ത് ഭീഷണിപ്പെടുത്തിയ സംഭവങ്ങളും അനവധി. നിരവധി പരാതികള്‍ എത്തിയതോടെ കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു. ഇതോടെയാണ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴിയുള്ള വായ്പ വിനിമയത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നിയമഭേദഗതി കൊണ്ടുവരുമെന്ന പ്രഖ്യാപനം ധനമന്ത്രി ബജറ്റില്‍ ഉള്‍പ്പെടുത്തിയത്. നിരവധി ചെറുപ്പക്കാരെയും വീട്ടമ്മമാരെയും കുരുക്കിലാക്കിയ ഡിജിറ്റല്‍ വായ്പാക്കെണി ഏറെ വൈകിയാണ് സജീവ ചര്‍ച്ചകള്‍ക്ക് വഴി തുറന്നത് തുറന്നത്.

ഇതിനിടെ ഗൂഗിളും നിയമപരമായ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍ക്കെതിരെ നടപടി തുടങ്ങിയിട്ടുണ്ട്. ആക്ഷേപം ഉയര്‍ന്ന ആയിരത്തിലധികം ആപ്പുകളില്‍ 118 എണ്ണം ഇതിനകം പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു. ബാങ്കിംഗ് ഇതര ധനസ്ഥാപനങ്ങളായി പ്രവര്‍ത്തിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതിയില്ലെന്ന് കണ്ടെത്തിയ ആപ്പുകള്‍ക്കെതിരെയാണ് ഒടുവില്‍ ഗൂഗിള്‍ നടപടിക്ക് തയാറായത്. നിരവധി ആപ്പുകളില്‍ നിന്ന് ഒരേസമയം ലോണെടുത്ത് അഴിയാക്കുരുക്കിലായവര്‍ സംസ്ഥാനത്ത് നിരവധിയാണ്.

Related Articles

Leave a Reply

Back to top button